തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായതോടെ സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി ഒൻപതു മുതൽ പുലർച്ചെ അഞ്ചു വരെ കർഫ്യു ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണു രാത്രികാല കർഫ്യു. മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കാൻ പോലീസ് പരിശോധന കർശനമാക്കും.
വ്യാപാരസ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിക്കും. കമ്യൂണിറ്റി കിച്ചണ്‍, കോവിഡ് ടെസ്റ്റ്, വാക്സിനേഷൻ തുടങ്ങിയവ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തു നടത്തണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
മറ്റു പ്രധാന തീരുമാനങ്ങൾ
* സാധ്യമായ സ്ഥലങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കും.
* സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല.
* ഓണ്‍ലൈൻ ക്ലാസുകൾക്ക് മാത്രം അനുവാദം.
* കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടും.
* ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീട്ടിൽ ചികിത്സയിൽ കഴിയുന്നവരുടെയും നിരീക്ഷണം കർശനമാക്കാൻ വാർഡുതല ആർആർടി (റാപ്പിഡ് റെസ്പോണ്‍സ് ടീം).
* സർക്കാർ പരിപാടികളും കഴിയുന്നത്ര ഓൺലൈനായി മാത്രം.
* സ്പെഷൽ പ്രോട്ടോകോൾ എൻഫോഴ്സ്മെന്റ് ടീം ഇന്നും നാളെയും സംസ്ഥാനത്തുടനീളം കാന്പയിൻ നടത്തും.
* രാത്രികാല കർഫ്യുവിൽ നിന്ന് മെഡിക്കൽ സ്റ്റോർ, ആശുപത്രികൾ, ഫ്യൂവൽ സ്റ്റേഷനുകൾ, നൈറ്റ് ഡ്യൂട്ടി നോക്കുന്ന ജീവനക്കാർ, പാൽ, പത്രം, തുടങ്ങിയവയെ ഒഴിവാക്കി. ചരക്ക് ലോറികളെയും പൊതു ഗതാഗത സംവിധാനത്തെയും കർഫ്യുവിൽ നിന്ന് ഒഴിവാക്കി.
* സിനിമാ തിയറ്ററുകൾ, മാളുകൾ എന്നിവ രാത്രി 7.30 വരെ മാത്രം പ്രവർത്തിക്കാവൂ.
* ആരാധനാലയങ്ങളും നിയന്ത്രണം പാലിച്ചു മാത്രമേ പ്രവർത്താവൂ.
* റസ്റ്ററന്റുകൾ രാത്രി ഒന്‍പതിന് അടയ്ക്കണം.
ചികിത്സയിലുള്ളവർ ലക്ഷം കവിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം ആദ്യമായി ഒരുലക്ഷം കവിഞ്ഞു. ഇന്നലെ 13,644 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവർ 1,03,004 ആയി.
ഇന്നലെ 87,275 സാന്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.63 ശതമാനം. കഴിഞ്ഞ രണ്ടു ദിവസങ്ങളുമായി താരതമ്യം ചെയ്താൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച 17.04, ഞായറാഴ്ച 16.77 എന്നിങ്ങനെയായിരുന്നു നിരക്ക്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാന്പിളുകളാണു ശേഖരിച്ചത്. 24 മണിക്കൂറിനിടെ 87,275 സാന്പിളുകൾ പരിശോധിച്ചു. ബാക്കിയുള്ള സാന്പിളുകളുടെ പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ വരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്നലെ 21 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,950 ആയി. 38 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 4,305 പേർ രോഗമുക്തി നേടി. യുകെയിൽ നിന്നു വന്ന മൂന്നു പേർക്കു കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നു വന്ന 116 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണു ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 2,022, എറണാകുളം 1,781, മലപ്പുറം 1,661, തൃശൂർ 1,388, കണ്ണൂർ 1,175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388.
കൂട്ടപ്പരിശോധന വീണ്ടും
തിരുവനന്തപുരം: കോവിഡ് രോഗബാധിതരെ കണ്ടെത്തുന്നതിനായി വീണ്ടും കൂട്ടപ്പരിശോധന നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിലായി രണ്ടാംഘട്ട കൂട്ടപ്പരിശോധന നടത്താനാണ് തീരുമാനം.
അദ്യഘട്ട കൂട്ടപ്പരിശോധന വിജയമാണെന്നു കണ്ടതിനെത്തുടർന്നാണ് രണ്ടാം ഘട്ടത്തിനു തീരുമാനിച്ചത്.
ആദ്യഘട്ടത്തിൽ രണ്ടര ലക്ഷം പരിശോധനയാണ് ലക്ഷ്യമിട്ടത്. എന്നാൽ 3,00,971 പരിശോധനകൾ നടത്താനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.