ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി
Friday, September 12, 2025 3:48 AM IST
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചു മാത്രമേ പരിപാടി നടത്താവൂ. വനമേഖലയാണ്. പരിസ്ഥിതിക്കോ വനമേഖലയ്ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 20നാണ് പമ്പാതീരത്ത് ആഗോള സംഗമം നടത്തുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ സാമ്പത്തികസുതാര്യത വേണമെന്നും സുരക്ഷയും പരിസ്ഥിതിസംരക്ഷണവും ഉറപ്പാക്കണമെന്നും സാധാരണക്കാരായ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
പൊതുഖജനാവില്‍നിന്നു പണം ചെലവഴിക്കുന്നുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
തുക കണ്ടെത്തുന്നത് സ്പോണ്സര്ഷിപ്പിലൂടെയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ല. സംഗമത്തിനായി പിരിച്ചെടുക്കുന്ന തുക ഓഡിറ്റിംഗിനു വിധേയമായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പരിപാടിക്കുശേഷം 45 ദിവസത്തിനകം കണക്കുകള്‍ ശബരിമല സ്പെഷല്‍ കമ്മീഷണര്‍ മുഖേന കോടതിയില്‍ സമര്‍പ്പിക്കണം. സ്പോണ്‍സര്‍മാര്‍ക്കു ശബരിമല ദര്‍ശനത്തിനും മറ്റും പ്രിവിലേജ് കാര്‍ഡ് നല്‍കരുതെ ന്നും കോടതി നിർദേശിച്ചു.