ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തീകരിക്കണം: മുഖ്യമന്ത്രി
Friday, September 12, 2025 3:48 AM IST
തിരുവനന്തപുരം: ദേശീയപാതാ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേർന്ന റിവ്യൂ യോഗത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ദേശീയപാതാ അഥോറിറ്റിയുടെ ചില മേഖലകളിലെ പ്രവർത്തനത്തിൽ സ്തംഭനമുണ്ടെന്നും വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ പ്രവൃത്തി മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരേ കർശന നടപടിയിലേക്കു നീങ്ങണമെന്നു മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.
കണ്ണൂർ നടാലിൽ ബസുകൾക്കുകൂടി സഞ്ചരിക്കാവുന്ന വിധത്തിൽ അടിപ്പാത നിർമിക്കണം. അവിടെ നാട്ടുകാർ പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ്. ഇതു പ്രത്യേക കേസായി പരിഗണിച്ചു നടപടി സ്വീകരിക്കണം.
നിർമാണ പ്രവൃത്തിക്കു തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ കളക്ടറും പോലീസ് മേധാവിയും മുൻകൈയെടുക്കണം. കേരളത്തിന്റെ ഭൂമി ശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തു വേണം പ്രവൃത്തികൾ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർബിട്രേഷൻ സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കണം.
17 സ്ട്രെച്ചുകളിലായി മൊത്തം 642 കിലോമീറ്റർ റോഡിന്റെ പൂർത്തീകരണ തീയതിയും യോഗത്തിൽ തീരുമാനിച്ചു. 480 കിലോമീറ്റർ ഈ വർഷം ഡിസംബറോടെ പൂർത്തിയാകും. 560 കിലോമീറ്റർ 2026 മാർച്ചിലും പൂർത്തിയാകുമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി.