ഒളിച്ചു താമസിക്കാൻ സൗകര്യമൊരുക്കിയത് കാമുകി അന്വേഷണം വഴിതിരിച്ചു വിടാന്‍ കൃത്യമായ ആസൂത്രണമാണു പ്രതികള്‍ തയാറാക്കിയത്. ആദ്യം ബംഗളൂരുവില്‍ എത്തിയ ഹര്‍ഷാദ് അവിടെനിന്നു ഡല്‍ഹിയിലെത്തി നേപ്പാള്‍ അതിർത്തി വരെ സഞ്ചരിച്ചു. അവിടെനിന്നു മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു. തുടര്‍ന്ന്, വീണ്ടും ഡല്‍ഹിയിലെത്തി മധുരയിലേക്കു പോകുകയായിരുന്നു. നേപ്പാള്‍ വഴി പ്രതി വിദേശത്തേക്കു കടന്നിരിക്കുമെന്നു പോലീസ് സംശയിച്ചു.
എന്നാല്‍, ബംഗളൂരുവില്‍നിന്നു ബൈക്ക് വാടകയ്ക്ക് എടുത്ത ഷോറൂമിൽ ഇവർ നൽകിയ ഒരു ഫോൺ നമ്പരാണു പോലീസിന് തുമ്പായത്. ഈ ഷോറൂമിന്റെ ഉടമ മുഖേന ഈ നമ്പർ എടുക്കുകയും ഇത് അപ്സരയുടെതാണെന്നു പോലീസ് കണ്ടെത്തുകയും ചെയ്തു. അപ്സര നിരവധി തവണ സെന്‍ട്രല്‍ ജയിലിലേക്കു വിളിച്ചതായി കണ്ടെത്തി.
ജയിലില്‍ അഞ്ചു മൊബൈല്‍ ഫോണുകള്‍ ഹര്‍ഷാദ് ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അപ്സരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഹർഷാദിന്റെ ഒളിയിടത്തെക്കുറിച്ച് വിവരം കിട്ടിയത്.
പ്രതികളെ ഇന്നലെ കണ്ണൂരിലെത്തിച്ചു. കണ്ണൂർ ടൗൺ സിഐ കെ.സി. സുഭാഷ്, എസ്ഐമാരായ സവ്യസാചി, എം. അജയന്, രഞ്ജിത്ത്, നാസര്‍, ഷൈജു ഷിജി, റിനില്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.