കൽപ്പറ്റ: തെരഞ്ഞെടുപ്പിനുമുന്പുകണ്ട മോദിയല്ല ഇപ്പോഴുള്ളതെന്ന് രാഹുൽ ഗാന്ധി എംപി. വയനാട് മണ്ഡലത്തിൽ തുടർച്ചയായ രണ്ടാംവട്ടവും ഉജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്കു നന്ദി പറയാനെത്തിയ അദ്ദേഹം പുതിയ സ്റ്റാൻഡ് പരിസരത്ത് പ്രസംഗിക്കവേയാണ് പ്രധാനമന്ത്രിക്കെതിരേ ഒളിയന്പ് തൊടുത്തത്.
"രാജ്യത്തിന്റെ ഭാഷയും സംസ്കാരവും വൈവിധ്യവും ചരിത്രവും ബഹുമാനിക്കപ്പെടേണ്ടതാണ്. എന്നാൽ ഇതിനു വിരുദ്ധമായാണ് മോദി സർക്കാർ കഴിഞ്ഞ 10 വർഷവും പ്രവർത്തിച്ചത്. ഭരണഘടനയെ നിരന്തരം ആക്രമിക്കുന്ന ബിജെപി ഒരു ഭാഷയും ഒരു ആശയവും അടിച്ചേൽപ്പിക്കാനാണു ശ്രമിച്ചത്.
മാറ്റിമറിക്കുമെന്ന് പറഞ്ഞശേഷം അധികാരത്തിലെത്തിയപ്പോൾ ഭരണഘടനയെ തൊട്ടുനമിക്കുന്നതാണു കണ്ടത്. ഭരണഘടനയെ തൊട്ടുകളിക്കാൻ കോണ്ഗ്രസ് ആരെയും അനുവദിക്കില്ല. ഇന്ത്യ എന്ന ആശയത്തെ ആക്രമിച്ചതാണ് യുപിയിൽ ഉൾപ്പെടെ ബിജെപിയെ പരാജയത്തിലേക്കു നയിച്ചത്.
കോണ്ഗ്രസും ഇന്ത്യ മുന്നണിയും ചേർന്ന് മോദിയുടെ ആശയങ്ങളെ പരാജയപ്പെടുത്തി. എൻഡിഎയ്ക്കു 400 സീറ്റ് കിട്ടുമെന്നാണ് തെരഞ്ഞെടുപ്പിനു മുന്പ് ബിജെപിയും ഒപ്പം നിൽക്കുന്ന മാധ്യമങ്ങളും പറഞ്ഞത്. പിന്നീടത് മുന്നൂറും ഇരുനൂറുമായി. തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ എന്താണു സംഭവിച്ചതെന്ന് എല്ലാവരും കണ്ടു.
ഭൂരിപക്ഷം മാധ്യമങ്ങളും ഏജൻസികളും സംവിധാനങ്ങളും ഇന്ത്യാ മുന്നണിക്ക് എതിരായിരുന്നു. പ്രധാനമന്ത്രിയുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പുപ്രക്രിയ രൂപപ്പെടുത്തിയത്.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് നടത്തിയത് ഇതിന്റെ ഭാഗമായാണ്. ദൈവമാണു തന്നെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നതെന്നാണ് പ്രധാനമന്ത്രി മാധ്യമങ്ങൾക്കു മുന്പിൽ പറയുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനംകൊണ്ട് ഗുണം അദാനിക്കും അംബാനിക്കുമാണ്. ജനങ്ങളെയാണ് താൻ ദൈവമായി കാണുന്നത്’-രാഹുൽ പറഞ്ഞു.
വയനാടിനെ ജീവിതകാലം ഓർമയിൽ സൂക്ഷിക്കുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ എതിരാളികൾ വേട്ടയാടിയപ്പോഴെല്ലാം വയനാട് കൂടെ നിന്നു. സ്വന്തം കുടുംബാംഗമായി കണ്ട് സ്നേഹവും വാത്സല്യവും നൽകിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, പാണക്കാട് ബഷീർ അലി തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.