വൈദികര്‍ നിരന്തരം നവീകരണത്തിനു സജ്ജമാകണം: മാർ റാഫേൽ തട്ടിൽ
Wednesday, September 24, 2025 1:49 AM IST
കൊച്ചി: സഭ എപ്പോഴും നവീകരിക്കപ്പെടുന്നതുപോലെ വൈദികരും നവീകരണത്തിനും പരിവർത്തനത്തിനും നിരന്തരം സജ്ജമാകണമെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ യുവവൈദികരുടെ തുടർപരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈദിക രൂപീകരണം സെമിനാരി പരിശീലനവർഷങ്ങളിൽ ഒതുങ്ങുന്നതോ പൗരോഹിത്യ സ്വീകരണത്തിൽ അവസാനിക്കുന്നതോ അല്ല. അതു നാം ജീവിക്കുന്ന കാലത്തിനനുസൃതമായി മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള സേവനത്തിൽ വളരുന്നതിനുമുള്ള ഒരു ആജീവനാന്ത യാത്രയാണ്.
പുരോഹിതൻ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്കു നിരന്തരം വിളിക്കപ്പെടുന്നുവെന്നും മാർ തട്ടിൽ ഓർമിപ്പിച്ചു.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, വൈദിക കമ്മീഷൻ സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
സഭയിലെ 14 രൂപതകളിൽനിന്നായി 35 വൈദികർ പത്തു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ബിഷപ് മാർ ടോണി നീലങ്കാവിൽ ചെയർമാനായ വൈദികർക്കുവേണ്ടിയുള്ള കമ്മീഷനാണു പരിശീലന പരിപാടി നടത്തുന്നത്.