അനീഷ്യയുടെ മരണത്തിലെ അന്വേഷണ വീഴ്ച: ഡിവൈഎസ്പിക്കും എസ്ഐക്കും എതിരേ വകുപ്പുതല അന്വേഷണം
സ്വന്തം ലേഖകൻ
Monday, September 22, 2025 5:47 AM IST
തിരുവനന്തപുരം: പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി എൻ. ഷിബു, സബ് ഇൻസ്പെക്ടർ സുജിത്.ജി.നായർ എന്നിവർക്കെതിരേയാണ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. തിരുവനന്തപുരം സിറ്റി അഡ്മിനിസ്ട്രേഷൻ ഡിസിപി വകുപ്പുതല അന്വേഷണം നടത്തും.
രണ്ടാഴചയ്ക്കകം കുറ്റാരോപണ മെമ്മോ നൽകാനും രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനുമാണ് നിർദേശം. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഇവരുടെ ഗുരുതരമായ കൃത്യവിലോപം, നിരുത്തരവാദപരമായ സമീപനം എന്നിവ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വിശദ അന്വേഷണം നടത്തുക.
സഹപ്രവർത്തകരിൽ നിന്ന് അടക്കമുണ്ടായ മാനസിക പീഡനങ്ങളെ തുടർന്നാണ് അനീഷ്യ ജീവനൊടുക്കിയെന്നാണ് കേസ്. 2024 ജനുവരി 21നാണ് ഇവരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അനീഷ്യ ഉപയോഗിച്ചിരുന്ന നിർണായക തെളിവുകൾ അടങ്ങിയ ഐ ഫോണ് ബന്ധുക്കൾ പോലീസിനു കൈമാറിയിരുന്നു. ഫോണിന്റെ ലോക്ക് തുറക്കാനാകാത്തതിനെ തുടർന്ന് ഫോണ് ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചിരുന്നു.
ഫോണിലെ വോയിസ് മെസേജുകളും ഡിജിറ്റൽ രേഖകളും കേസിൽ നിർണായക തെളിവുകളാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അനീഷ്യയുടെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഫോണ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് നടപടിയെടുത്തത്.