സർക്കാരിന്റെ അയ്യപ്പ സംഗമം പ്രഹസനമായി: വി.ഡി. സതീശൻ
Monday, September 22, 2025 5:47 AM IST
തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നൽകിയ പിണറായി വിജയന്റെ കർമ്മികത്വത്തിൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സർക്കാർ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകൾ.
സർക്കാർ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേർ പോലും സംഗമത്തിനെത്തിയില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തർ സംഗമത്തോട് മുഖം തിരിച്ചത്. ദേവസ്വം ബോർഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതിൽ ഭൂരിഭാഗവും.
ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടതാണ്. അത് എഐ നിർമിതമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ന്യായീകരണത്തിലൂടെ ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന എം.വി. ഗോവിന്ദൻ സ്വയം അപഹാസ്യനായി.
മാനവികതയുടെയും മതേതരത്വത്തിന്റെയും പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വർഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നതിനു തുല്യമാണ്.
യോഗി ആദിത്യനാഥിന്റെ ആശംസാ കത്തിലെ ഉള്ളടക്കം അഭിമാനത്തോടെ ദേവസ്വം മന്ത്രി വായിച്ചതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.