വരുന്നു... അഞ്ച് ദേശീയപാതകൾ
Sunday, October 5, 2025 1:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ കൂടി വികസിപ്പിക്കാൻ പദ്ധതിരേഖ തയാറാക്കാനുള്ള നടപടിക്രമം ആരംഭിച്ചതായി ദേശീയപാത അഥോറിറ്റി സംസ്ഥാന സർക്കാരിനെ അറിയിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
രാമനാട്ടുകര- കോഴിക്കോട് എയർപോർട്ട് റോഡ്, കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ - മട്ടന്നൂർ), കൊടൂങ്ങല്ലൂർ- അങ്കമാലി, വൈപ്പിൻ- മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിരേഖയാണ് തയാറാക്കുക. അതോടൊപ്പം കൊച്ചി- മധുര ദേശീയപാതയിൽ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയാറാക്കും. പദ്ധതി രേഖ തയാറാക്കാൻ ഏജൻസിയെ തെരഞ്ഞെടുക്കാനുള്ള ടെൻഡർ നടപടി ദേശീയപാത അഥോറിറ്റി തുടങ്ങി.
സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ ദേശീയപാതയ്ക്കുള്ള പദ്ധതി രേഖ തയാറാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ സന്ദർശിച്ച ഘട്ടത്തിൽ കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദമായ നിർദ്ദേശവും സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രേഖ തയാറാക്കാനുള്ള നടപടി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
12 കിലോമീറ്റർ വരുന്ന രാമനാട്ടുകര- കോഴിക്കോട് എയർപോർട്ട് റോഡും 20 കിലോമീറ്റർ വരുന്ന കൊടുങ്ങല്ലൂർ- അങ്കമാലി (വെസ്റ്റേണ് എറണാകുളം ബൈപ്പാസ്) റോഡും നാലുവരി പാതയാക്കി ഉയർത്താനുള്ള പദ്ധതി രേഖയാണ് തയാറാക്കുക.
30 കിലോമീറ്റർ വരുന്ന കണ്ണൂർ എയർപോർട്ട് റോഡും 13 കിലോമീറ്റർ വരുന്ന വൈപ്പിൻ- മത്സ്യഫെഡ് റോഡും 2 ലൈൻ പേവ്ഡ് ഷോൾഡറായും വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളും 2 ലൈൻ പേവ്ഡ് ഷോൾഡറായാണ് വികസിപ്പിക്കുക.