വയനാട് ദുരന്തം: ആവശ്യത്തിന്റെ എട്ടിലൊന്നു പോലും കേന്ദ്രം അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി
Sunday, October 5, 2025 1:57 AM IST
തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മേപ്പാടിയിൽ ദുരന്തമുണ്ടായത് 2024 ജൂലൈ 30നാണ്. പത്തു ദിവസത്തിനകം കേന്ദ്ര സംഘം ദുരന്ത വിലയിരുത്തലിനു വന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നേരിട്ടെത്തി. ഒരുവർഷവും രണ്ടു മാസവും കഴിഞ്ഞു. പ്രാഥമിക വിലയിരുത്തൽ നടത്തി 1202.12 കോടിയുടെ അടിയന്തര സഹായം കേരളം അഭ്യർഥിച്ചു.
ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാൻ അഭ്യർഥിച്ചിട്ടും ഇതുവരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. അതോടൊപ്പം വായ്പ എഴുതിത്തള്ളാൻ സഹായകമാകുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കി. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ചു.
ദുരന്തമുണ്ടായതിനു പിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ഓഗസ്റ്റ് 17നാണ്. മെമ്മോറാണ്ടത്തിനു പുറമെ പിഡിഎൻഎ നടത്തി വിശദ റിപ്പോർട്ട് നവംബർ 13നു സമർപ്പിച്ചു.ഈ രണ്ടു ഘട്ടത്തിലും ദുരന്തനിവാരണ നിയമത്തിലെ 13- ാം വകുപ്പ് നിലവിലുണ്ടായിരുന്നു.
2025 മാർച്ച് 29ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി കേന്ദ്രം ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല. എന്നിട്ടും ഇനി സഹായം നൽകാൻ കഴിയില്ലെന്ന ക്രൂരവും ദയാരഹിതവുമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.
അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാൻ പോലും അഞ്ചുമാസം സമയം എടുത്തു. ഇതു മൂലം അന്താരാഷ്ട്ര സഹായ സാധ്യതകൾ ഇല്ലാതാക്കി. 2221.03 കോടി രൂപ പുനർനിർമാണ സഹായമാണ് വേണ്ടതെന്നു മാനദണ്ഡ പ്രകാരം ആവശ്യപ്പെട്ടതിന്മേൽ 260.56 കോടി രൂപ മാത്രമാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്.
നമ്മുടെ യഥാർഥ ആവശ്യത്തിന്റെ എട്ടിലൊന്നു പോലും ഈ തുക വരില്ല. സംസ്ഥാനത്തിന്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും അവകാശം സംരക്ഷിക്കാനും അർഹമായ സഹായം നൽകാനും ഇനിയും വൈകരുതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.