എലപ്പുള്ളി ബ്രൂവറിക്കെതിരേ സംസ്ഥാനതല സമ്മേളനം നാളെ
Sunday, October 5, 2025 1:57 AM IST
എലപ്പുള്ളി: പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരേ നാളെ എലപ്പുള്ളിയിൽ സംസ്ഥാനതല സമ്മേളനം നടക്കും. നിത്യവും ലക്ഷക്കണക്കിന് കിലോലിറ്റർ വെള്ളം ആവശ്യമായി വരുന്ന ബ്രൂവറി കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാട്ട് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് സമ്മേളനത്തിന്റെ ആവശ്യം.
എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്തു രൂപീകരിച്ചിട്ടുള്ള സ്വാഗതസംഘവും വിവിധ കർഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയൻ സംഘടനകൾ സംയുക്തമായി രൂപീകരിച്ചിട്ടുള്ള ‘ഗാന്ധിയൻ സ്ട്രഗിൾ എഗനസ്റ്റ് പ്രൊപ്പോസ്ഡ് ബ്രൂവറി അറ്റ് എലപ്പുള്ളി’ എന്ന പ്രസ്ഥാനവും ചേർന്നാണ് സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് അറിയിച്ചു.
കേരളം മുറുകെപ്പിടിച്ചു പോരുന്ന എല്ലാ ധാർമിക സമീപനങ്ങളെയും കാറ്റിൽ പറത്തുന്നതും ബ്രൂവറി സ്ഥാപിക്കുന്നതിന് ബാധകമായ നിരവധി നിയമങ്ങൾക്ക് വിരുദ്ധവുമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ബ്രൂവറി സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രദേശം മനുഷ്യവാസകേന്ദ്രമാണ്. അവിടെ വൻവ്യവസായം തുടങ്ങുന്നത് നിയമവിരുദ്ധമാണ്. മൂവായിരത്തോളം ജനങ്ങൾ ജീവിക്കുന്ന എലപ്പുള്ളി നെല്ലുത്പാദനത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള പ്രദേശമാണ്.
അനിയന്ത്രിതമായ ജലചൂഷണമുണ്ടായാൽ കൃഷിയും കർഷകരുടെ ജീവിതവും തകരും. പദ്ധതി മൂലമുണ്ടാകുന്ന മലിനീകരണം ജനവാസത്തെ ഗുരുതരമായി ബാധിക്കും. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് സർക്കാർ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നൽകിയതെന്നും ജോഷ്വ മാർ ഇഗ്നാത്തിയോസ് ചൂണ്ടിക്കാട്ടി.
പദ്ധതിക്ക് അനുമതി നൽകിയിട്ടുള്ളത് നിയമവിരുദ്ധമായിട്ടാണെന്ന് റവന്യു, കൃഷി വകുപ്പുകളും എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കണ്ടെത്തിയിട്ടുണ്ട്. പദ്ധതിക്ക് അനുമതി നൽകില്ലെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കിയിട്ടുമുണ്ട്. ഈ എതിർപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ടാണ് മന്ത്രിസഭയുടെ അനുമതി മുൻനിർത്തി പദ്ധതി സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.
പദ്ധതി ഉപേക്ഷിക്കണമെന്ന് കമ്പനിയോടും, പദ്ധതിക്ക് നൽകിയിട്ടുള്ള പ്രാഥമിക അനുമതി റദ്ദാക്കണമെന്ന് സർക്കാരിനോടും അഭ്യർഥിക്കുന്നതിനാണ് നാളെ സമ്മേളനം നടത്തുന്നതെന്നും ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.