ശബരിമലയില്‍ നടന്നത് തീവെട്ടിക്കൊള്ള: ചെന്നിത്തല
Sunday, October 5, 2025 1:57 AM IST
പത്തനംതിട്ട: കേരളത്തിന്റെ ചരിത്രത്തല്‍ ഇന്നേവരെ നടന്നിട്ടില്ലാത്ത തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടയില്‍ ശബരിമലയില്‍ നടന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
ക്ഷേത്രവിശ്വാസമില്ലാത്ത ഒരു കൂട്ടം ആള്ക്കാര് ഭക്തജനങ്ങള്‍ നല്കിയ കാണിക്ക പോലും അടിച്ചു മാറ്റി കേരളത്തിനകത്തും പുറത്തുമുള്ള അയ്യപ്പഭക്തന്മാരെ ചതിച്ച കഥകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ കഴിഞ്ഞ ഒമ്പതര വര്‍ഷമായി ദേവസ്വം ഭരണം കയ്യാളിയ പ്രസിഡന്റുമാരും മന്ത്രിമാരും ഭക്തി തൊട്ടുതീണ്ടിയിട്ടില്ലാത്തവരോ കപടഭക്തന്മാരോ ആയതു കൊണ്ടാണ് പരിപാവനമായ ശബരിമലയില്‍ പോലും ഭഗവാനു വച്ച കാണിക്ക പോലും അടിച്ചു മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവര്‍ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണ്.
ശബരിമലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണ് പിണറായി മന്ത്രിസഭയുടെ കാലത്ത് നടന്നിരിക്കുന്നത്. ഇതോടെ ദേവസ്വം മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ യാതൊരു യോഗ്യതയുമില്ലെന്നായിട്ടുണ്ട്.
അയ്യപ്പഭക്തരുടെ രോഷവും സങ്കടവും മാനിച്ച് അടിയന്തരമായി മന്ത്രി വാസവൻ സ്ഥാനമൊഴിയണം. 2019 മുതല്‍ ശബരിമലയിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.