ഠാണ - ചന്തക്കുന്ന് വികസനം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം
1577579
Monday, July 21, 2025 1:53 AM IST
ഇരിങ്ങാലക്കുട: പട്ടണത്തിന്റെ സ്വപ്നപദ്ധതിയായ ഠാണ - ചന്തക്കുന്ന് വികസനം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. 2024 ജൂലൈ 15ന് തുടക്കം കുറിച്ച പദ്ധതി ഒരു വര്‍ഷം പിന്നിട്ടിട്ടും എവിടെയും എത്തിയില്ലെന്നാണു നാട്ടുകാരുടെ പരാതി. ദുരിതപൂർണമാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും അവസ്ഥ.
ഒരിടത്ത് കടമുറികള്‍ പൊളിക്കൽ, മറ്റിടങ്ങളിൽ ചെളിക്കുളം. നടപ്പാതകള്‍ പലതും ചെളിക്കൂമ്പാരമായി മാറിയിരിക്കുകയാണ്. പല കടകള്‍ക്കു മുന്നിലും വലിയ ഗർത്തങ്ങളാണ്. കടകളിലെ വില്പന നന്നേകുറഞ്ഞു. റോഡ് കോണ്‍ക്രീറ്റിംഗ് നടത്തുന്നതിനു പകരം മെക്കാഡം ടാറിംഗ് മതിയെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഇതിനകം മന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ പൊളിച്ചിട്ട കെട്ടിടങ്ങള്‍ക്കു മുന്നില്‍ ടാര്‍പോളിന്‍ കെട്ടി വ്യാപാരികള്‍ കച്ചവടം ആരംഭിച്ചിരിക്കുകയാണ്.
കുണ്ടും കുഴിയുമായി കിടക്കുന്ന നടപ്പാതകളില്‍ വീഴുന്നവരുടെ എണ്ണം ചെറുതല്ല. സ്കൂള്‍ കുട്ടികളും സ്ത്രീകളുമാണ് ഇത്തരം അപകടത്തില്‍പെടുന്നവരില്‍ ഏറെ പേരും. ഇനിയും തങ്ങളുടെ സഹനശക്തി പരീക്ഷിക്കരുതേ എന്ന അപേക്ഷയിലാണ് വ്യാ പാരികളും യാത്രക്കാരും. ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാരവാണിജ്യ സാംസ്കാരിക മേഖലകളുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്ന ജംഗ്ഷന് വികസനപദ്ധതി ഇരിങ്ങാലക്കുടയുടെ വികസനക്കുതിപ്പിലേക്ക് നയിക്കുമെന്ന് കരുതിയാണ് ഇതുവരെയും ഏവരും സഹിച്ചത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, ടെലിഫോണ്‍ എക്സ്ചേഞ്ച്, വിവിധ ബാങ്കുകള്‍, സെന്റ് തോമസ് കത്തീഡ്രല്‍, ബിഷപ് ഹൗസ്, സെന്റ് ജോസഫ്സ് കോളജ്, ടൗണ്‍ ജുമാ മസ്ജിദ് എന്നിവയെല്ലാം ഈ റോഡിലാണ്.
വൈദ്യുതിക്കാലുകൾ
മാറ്റിയില്ല; കുടിവെള്ള പൈപ്പ് ലൈന്‍ വലിച്ചിട്ടില്ല
ചന്തക്കുന്നില്‍ മൂന്നുപീടിക റോഡില്‍ 50 മീറ്ററും കൊടുങ്ങല്ലൂര്‍ റോഡില്‍ സെന്റ് ജോസഫ്സ് കോളജ് വരെയും ഠാണാവില്‍ തൃശൂര്‍ റോഡില്‍ ബൈപ്പാസ് റോഡ് വരെയും ചാലക്കുടി റോഡില്‍ ഗവ. ആശുപത്രിവരെയുമാണ് വികസനം നടപ്പാക്കുന്നത്. 17 മീറ്റർ വീതിയിൽ നാലുവരിപ്പാതയാണു നിര്‍മിക്കുന്നത്.
മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശേരി വില്ലേജുകളില്‍ ഉള്‍പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഠാണ - ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി പൊന്നുംവില നല്കി സർക്കാർ ഏറ്റെടുത്തത്. 41.86 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് മാത്രം ചെലവായത്. റോഡ് വികസനത്തിന്റെ ഭാഗമായി ഇരുവശത്തുനിന്നും സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായെങ്കിലും വൈദ്യുതിക്കാലുകള് മാറ്റിസ്ഥാപിക്കുകയോ കുടിവെള്ള പൈപ്പ് ലൈന്‍ വലിക്കുകയോ ചെയ്തിട്ടില്ല. മാപ്രാണം മുതല്‍ കരുവന്നൂര്‍ വരെയുള്ള ഭാഗത്തെ പണികള്‍ പൂര്‍ത്തിയാകുന്നതോടെ പൂതംകുളം മുതല്‍ സെന്റ് ജോസഫ്സ് കോളജ് വരെയുള്ള ഭാഗത്തെ പണികള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.