യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുവാൻ ശ്രമം: ഗുണ്ടാനേതാവടക്കം എട്ടുപേർ അറസ്റ്റിൽ
1577865
Tuesday, July 22, 2025 2:06 AM IST
വാടാനപ്പിള്ളി: യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ചചെയ്തു കൊലപ്പെടുത്താൻശ്രമിച്ച കേസിൽ ഗുണ്ടാനേതാവും സ്റ്റേഷൻ റൗഡിയും 25 ക്രിമിനൽ കേസുകളിലെ പ്രതിയുമായ ബിൻഷാദ് അടക്കം എട്ട് പ്രതികൾ അറസ്റ്റിൽ.
വാടാനപ്പിള്ളി ഫസൽ നഗർ സ്വദേശി ബിൻഷാദ് (36), ഇടശേരി സുലൈമാൻ പള്ളിക്കുസമീപം പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് അഷ്ഫാക്ക് (23), വാടാനപ്പിള്ളി കുട്ടമുഖം സ്വദേശി വടക്കിനേടത്ത് വീട്ടിൽ മുഹമ്മദ് അസ്ലം (28), ഗണേശമംഗലം എംഎൽഎ വളവ് സ്വദേശി അമ്പലത്ത് വീട്ടിൽ ഷിഫാസ് (30), വാടാനപ്പിള്ളി റഹ്മത്ത് നഗർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ ഫാസിൽ (24), ഗണേശമംഗലം സ്വദേശി അമ്പലത്തുവീട്ടിൽ ഷാഫി മുഹമ്മദ് (36), വാടാനപ്പിള്ളി ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ആഷിഖ് (27), ഗണേശമംഗലം എംഎൽഎ വളവ് സ്വദേശി അറക്കവീട്ടിൽ മുഹമ്മദ് റയീസ് (22) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
18ന് രാത്രിയിൽ വാടാനപ്പിള്ളി നടുവിൽക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് വിട്ടിൽനിന്നും നടുവിൽക്കര ദേശീയപാതയുടെ പണി നടക്കുന്ന സ്ഥലത്തേക്ക് യുവാവിനെ വിളിച്ചുവരുത്തി. തുടർന്ന് അവിടെ നിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേർന്ന് സ്കൂട്ടറിൽ കയറ്റി തട്ടികൊണ്ടുപോയി വാടാനപ്പിള്ളി ബീച്ച് ശാന്തിറോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.
ഈ കേസിലെ പരാതിക്കാരന്റെ സുഹൃത്തിന്റെ സഹോദരൻ ഷാഫിക്ക് 26,000 രൂപ കൊടുക്കാനുള്ളതിനെ സംബന്ധിച്ച് ജൂൺ 29ന് തൃത്തല്ലൂരിൽ നടന്ന അടിപിടിയിൽ പരാതിക്കാരൻ ഇടപെട്ട് പ്രതികളെ പിടിച്ചുമാറ്റിയതിലുള്ള വൈരാഗ്യത്താലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈൽ ഫോണും ഇവർ കവർച്ച ചെയ്തിരുന്നു.
യുവാവിനെ നടുവിൽക്കരയിൽ നിന്നും തട്ടി കൊണ്ടുപോയതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാടാനപ്പള്ളി ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എസ് .ഐ മാരായ സനദ്, പ്രദീപ് എന്നിവർ ചേർന്ന് അന്വേഷണം നടത്തുകയും ശാന്തി റോഡിലെ തെങ്ങിൻപറമ്പിലെ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ സ്ഥലത്തിന്റെ ഉടമയും പ്രതിയുമായ ഷിഫാസ്, അഷ്ഫാക്ക്, ആഷിഖ്, ഷാഫി എന്നീ നാലുപ്രതികളെ മണിക്കൂറുകൾക്കുള്ളിൽ സ്ഥലത്തുനിന്ന് പിടികൂടാൻ സാധിച്ചു. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിന്റെ ഭാഗമായാണ് കേസിലെ പ്രധാന പ്രതിയായ ബിൻഷാദ്, അസ്ലം, ഫാസിൽ, റയീസ് എന്നിവരെ വടക്കേക്കാട് മല്ലാട് ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, വാടാനപ്പിള്ളി ഇൻസ്പെക്ടർ ഷൈജു, പ്രോബേഷൻ എസ്ഐ സനദ്, എൻ. പ്രദീപ്, എസ്ഐമാരായ ഷാഫി യുസഫ്, പ്രദീപ്, എഎസ്ഐ ലിജു ഇയ്യാനി, എസ്സിപിഒ ജിനേഷ്, രാജ്കുമാർ, സിപിഒമാരായ നിഷാന്ത്, ബിജു, സുർജിത്ത്, അഖിൽ, അമൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.