മാലിന്യസംസ്കരണം; പിഴ ചുമത്തുന്നതിൽ ഒന്നാംസ്ഥാനമടിച്ച് തൃശൂർ
1581026
Sunday, August 3, 2025 8:23 AM IST
തൃശൂർ: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനത്തിനു പിഴ ചുമത്തുന്നതിൽ ഒന്നാംസ്ഥാനമടിച്ച് തൃശൂർ ജില്ല. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾവഴി തൃശൂർ ജില്ല മാലിന്യസംസ്കരണത്തിലെ നിയമലംഘനത്തിന് ഈടാക്കിയ പിഴ ഒരു കോടിയിലേറെ രൂപയാണ്.
19559 പരിശോധനകളിലായി എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ 4210 നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കി.
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ സംഭരണം, വിപണനം, ഉപയോഗം, പൊതുസ്ഥലമലിനീകരണം, ജലാശയമലിനീകരണം, മാലിന്യം വലിച്ചെറിയൽ, മാലിന്യം കത്തിക്കൽ, മലിനജലം പൊതുസ്ഥലത്ത് ഒഴുക്കൽ, മാലിന്യസംസ്കരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കാൻ തുടങ്ങിയ നിയമലംഘനങ്ങളിലാണ് പരിശോധനകൾ നടത്തിയത്.
മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്സ്ആപ്പ് നന്പർ വഴി റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങളിൽ 677 പരാതികളിൽ 655 പരാതികളും തീർപ്പാക്കി.
ജില്ലയിൽ കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്ന 1221 സ്ഥാപനങ്ങൾ പരിശോധിക്കുകയും 459 സ്ഥാപനങ്ങൾക്കെതിരേ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇത്തരം സ്ഥാപനങ്ങൾ ഉറവിടമാലിന്യ സംസ്കരണത്തിനു കൂടുതൽ പ്രാധാന്യം നൽകണമെന്നും വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. നിയമലംഘനങ്ങൾ 9446700800 എന്ന നന്പർവഴി പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം.