മാർത്തോമ്മ ഭവൻ ഭൂമിയിലെ അതിക്രമം ; പോലീസ് നിഷ്ക്രിയം: കത്തോലിക്ക കോൺഗ്രസ്
Thursday, September 25, 2025 2:31 AM IST
കൊച്ചി: കളമശേരി മാർത്തോമ്മാ ഭവനത്തിന്റെ ഭൂമിയിൽ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവർക്കെതിരേ ശക്തമായ ക്രിമിനൽ നടപടി സ്വീകരിക്കാത്തത് പോലീസിന്റെ നിഷ്ക്രിയത്വമെന്ന് കത്തോലിക്ക കോൺഗ്രസ്.
ആരുടെ താത്പര്യങ്ങൾക്കുവേണ്ടിയാണിതെന്ന് പോലീസ് വ്യക്തമാക്കണമെന്നും കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നിയമപരമായ നീതി ആരുടെയും ഔദാര്യമല്ല. അത് അനുവദിച്ചുകിട്ടാൻ മാർത്തോമ്മാ ഭവന് അവകാശമുണ്ട്. സ്ഥലത്തെ മഠത്തിലേക്കു സഞ്ചാരസ്വാതന്ത്ര്യം പോലും തടയപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോൾ ശക്തമായ നടപടി പോലീസ് സ്വീകരിക്കുന്നില്ല. സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലത്ത് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നത് ന്യായീകരിക്കാനാകില്ല. അത് ക്രമസമാധാന പ്രശ്നവുമാണ്.
സാമുദായികസൗഹാർദം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന നിലപാട് അധികാരികൾ എടുക്കരുത്. അതിക്രമം കാണിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. സുരക്ഷയൊരുക്കാൻ വന്നവർ കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയ്ക്കു ചേർന്നതല്ല. മാർത്തോമ്മാ ഭവനു നീതി നടപ്പിലാക്കി കൊടുക്കാൻ മുഖ്യമന്ത്രി ഇടപെടണം.
മാർത്തോമ്മാ ഭവന് കത്തോലിക്ക കോൺഗ്രസ് പൂർണപിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും സംഘടന വ്യക്തമാക്കി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.
മാർത്തോമ്മാ ഭവൻ കത്തോലിക്ക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
കൊച്ചി: കളമശേരി മാർത്തോമ്മാ ഭവനത്തിന്റെ ഭൂമിയിൽ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് എറണാകുളം - അങ്കമാലി അതിരൂപത സമിതി.
ഭാരവാഹികൾ മാർത്തോമ്മ ഭവൻ സന്ദർശിച്ച് സ്ഥാപനത്തിന് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് അതിരൂപത പ്രസിഡന്റ് എസ്. ഐ. തോമസ് , ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവർ അറിയിച്ചു.