ഭൂട്ടാന് വാഹനക്കടത്ത് ; അന്വേഷണത്തിന് കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍
Thursday, September 25, 2025 2:51 AM IST
കൊച്ചി: ഭൂട്ടാനില്‍നിന്ന് അനധികൃതമായി കേരളത്തിലെത്തിച്ച വാഹനങ്ങള്‍ തേടി കസ്റ്റംസ് നടത്തിയ പരിശോധനകള്‍ക്കു പിന്നാലെ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍.
കസ്റ്റംസിനു പുറമെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), കേന്ദ്ര ജിഎസ്ടി എന്നീ ഏജന്‍സികളും അന്വേഷണം നടത്തും. ഇഡിയും എന്‍ഐഎയും പ്രാഥമിക വിവരശേഖരണം തുടങ്ങി. അന്വേഷണം ആരംഭിക്കുന്ന കാര്യം ഇഡി ഹൈക്കോടതിയെ അറിയിച്ചു.
ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തിലെ കള്ളപ്പണ ഇടപാടാണു പ്രധാനമായും ഇഡി പരിശോധിക്കുക. വിശദമായ വിവരശേഖരണങ്ങള്‍ ക്കുശേഷം തുടര്‍നടപടികളിലേക്കു കടക്കാനാണ് ഇഡി നീക്കം.
തീവ്രവാദസംഘങ്ങളുടെ സഹായം വാഹനക്കടത്ത് സംഘത്തിനു ലഭിച്ചിട്ടുണ്ടെന്ന സൂചനയാണ് എന്‍ഐഎ പരിശോധിക്കുക.
ചെറിയ തുകയ്ക്കു വാങ്ങുന്ന വാഹനങ്ങള്‍ വലിയ വിലയ്ക്കാണ് ഇടനിലക്കാര്‍ മറിച്ചുവിറ്റിരുന്നത്. ഈ ഇടപാടുകളിലെ സാമ്പത്തിക തിരിമറിയാകും ഡിആര്‍ഐ അന്വേഷിക്കുക. അനധികൃതമായി കടത്തിക്കൊണ്ടുവന്നിട്ടുള്ള വാഹനങ്ങളുടെ വില്പനയില് വ്യാപക ജിഎസ്ടി വെട്ടിപ്പ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ ജിഎസ്ടി വിഭാഗം തേടും.
അതിനിടെ നടന് അമിത് ചക്കാലയ്ക്കലിനെ ഇന്നലെ മൊഴി രേഖപ്പെടുത്തിയശേഷം കസ്റ്റംസ് വിട്ടയച്ചു.
കസ്റ്റംസ് ഇന്നലെ നടത്തിയ പരിശോധനയിൽ ഇടുക്കി, എറണാകുളം ജില്ലകളിൽനിന്നായി രണ്ടു വാഹനങ്ങൾക്കൂടി പിടിച്ചെടുത്തു.
നടന്മാരെ ചോദ്യംചെയ്യും
നടന്മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, അമിത്ത് ചക്കാലയ്ക്കല്‍ എന്നിവരടക്കം ഭൂട്ടാന് വാഹനം കൈവശം വച്ചവരെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി പിടിച്ചെടുത്ത 36 വാഹനങ്ങളുടെ ഉടമകള്‍ക്കു നോട്ടീസ് നല്കി. വാഹനത്തിന്റെ രജിസ്ട്രേഷന് അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണു നിര്‍ദേശം.
നാലു വാഹനങ്ങള്‍ ദുല്‍ഖര്‍ സൽമാൻ ഉപയോഗിക്കുന്നുണ്ടെന്നാണു കണ്ടെത്തല്‍. രണ്ടു വാഹനങ്ങള്‍കൂടി ഹാജരാക്കാന്‍ ദുല്‍ഖറിന് കസ്റ്റംസ് നോട്ടീസ് നല്‍കും. ദുല്‍ഖറിന്റെ വീട്ടില്‍നിന്ന് ഡിഫന്‍ഡറും ലാന്‍ഡ് ക്രൂയിസറുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ തൃശൂര്‍ രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ ദുല്‍ഖറിന്റെ പേരിലല്ല.