38 ദിവസത്തിനുശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്
Thursday, September 25, 2025 2:31 AM IST
പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തി. 38 ദിവസങ്ങൾക്കുശേഷമാണ് രാഹുൽ മണ്ഡലത്തിലെത്തിയത്.
ഇന്നലെ പുലർച്ചെ നഗരത്തിലെത്തിയ രാഹുൽ വിശ്രമത്തിനുശേഷം പാലക്കാട് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവ്യറിന്റെ വീട്ടിലേക്കാണ് ആദ്യംപോയത്. തുടർന്ന് നഗരത്തിൽ ജനങ്ങളെ കണ്ടു സംസാരിച്ചു.
മണ്ണാർക്കാട്ട് അന്തരിച്ച കെപിസിസി മുൻ സെക്രട്ടറിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പി.ജെ. പൗലോസിന്റെ വീട് സന്ദർശിച്ചു. ഇവിടെവച്ച് ബെന്നി ബഹനാൻ എംപി, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉൾപ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചു. വൈകുന്നേരത്തോടെയാണ് എംഎൽഎ ഓഫീസിലെത്തിയത്.
എംഎൽഎ ഓഫീസിൽ രാഹുലിനുനേരേ പ്രതിഷേധമുണ്ടായില്ല. ഓഫീസിൽ രാഹുലിനെ ഷാൾ അണിയിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. എംഎൽഎ ഓഫീസിൽവച്ച് രാഹുൽ നിവേദനങ്ങൾ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നും കാണാമെന്നും മാത്രമായിരുന്നു രാഹുലിന്റെ പ്രതികരണം. ഇപ്പോൾ ഒന്നും സംസാരിക്കുന്നില്ല.
താൻ പറയുന്നതിലും അപ്പുറമാണല്ലോ വാർത്തകളെന്നും സാധാരണഗതിയിൽ അറിയിക്കുന്നതുപോലെ തന്റെ പരിപാടികളുടെ കാര്യങ്ങൾ അറിയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. പ്രതിഷേധങ്ങൾ പ്രശ്നമല്ലെന്നും താനും ഒരുപാട് നടത്തിയതല്ലേയെന്നും നാളെയും മണ്ഡലത്തിൽതന്നെ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും രാഹുൽ പാലക്കാട് തുടരും.
കോണ്ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ
കോണ്ഗ്രസ് പ്രാദേശികനേതൃത്വത്തിന്റെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നലെ രാവിലെ പാലക്കാട് മണ്ഡലത്തിലെത്തിയത്. അഭിവാദ്യംചെയ്തും ചേർത്തുപിടിച്ചുമാണ് രാഹുലിനെ പ്രാദേശിക കോണ്ഗ്രസ് നേതാക്കൾ സ്വീകരിച്ചത്.
പാർട്ടിയുടെ ഭാഗമല്ലെന്നു സംസ്ഥാനനേതൃത്വം പറയുന്പോഴും മണ്ഡലത്തിൽ എത്തിയപ്പോൾ രാഹുലിനെ കോണ്ഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്നതാണു കണ്ടത്. കോണ്ഗ്രസ് നേതാവ് ബെന്നി ബഹനാനും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും അടക്കമുള്ള നേതാക്കൾ രാഹുലിനെ ഏറെ അടുപ്പത്തോടെ അഭിവാദ്യംചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ഏറെനേരം രാഹുലുമായി ചർച്ച നടത്തി.
എന്നാൽ, രാവിലെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും ഡിവൈഎഫ്ഐയും നടത്തിയത്. മഹിളാമോർച്ച പ്രവർത്തകർ ചൂലുമായെത്തിയും പ്രതിഷേധിച്ചു. കൂടുതൽ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കനത്ത പോലീസ് സുരക്ഷയാണ് രാഹുലിന്റെ എംഎൽഎ ഓഫീസിനുമുന്നിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ, വൈകീട്ട് എംഎൽഎ ഓഫീസിലെത്തിയപ്പോൾ രാഹുലിനെതിരേ പ്രതിഷേധമുണ്ടായില്ല.