ദേശീയപാത 66 നിർമാണം : തുറവൂർ ജംഗ്ഷനിൽനിന്നും ഉയരപ്പാത നീട്ടൽ; കെ.സി. വേണുഗോപാൽ സ്ഥലം സന്ദർശിച്ചു
1580828
Sunday, August 3, 2025 5:06 AM IST
അരൂർ: ദേശീയപാത 66 ലെ നിർമാണം പുരോഗമിക്കുന്ന ഉയരപ്പാത തുറവൂർ ജംഗ്ഷനിൽനിന്നും തെക്കോട്ട് നീട്ടുന്നതിന്റെ സാദ്ധ്യത തേടി കെ.സി. വേണുഗോപാൽ എംപി സ്ഥലം സന്ദർശിച്ചു. തുറവൂരിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി കവലയില്‍നിന്ന് തെക്കോട്ട് ഉയരപ്പാത നീട്ടുന്നതിനാവശ്യമായ ഇടപെടലിനായി കഴിഞ്ഞ ദിവസം വേണുഗോപാല്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കിയതിനു പിന്നാലെയാണ് പ്രദേശവാസികളുടെ ആശങ്കൾ മുൻനിർത്തി സ്ഥലം സന്ദർശിച്ചത്. അരൂരിൽ ആരംഭിച്ചു തുറവൂർ ജംഗ്ഷനിൽ അവസാനിക്കുന്നതരത്തിലാണ് ഇപ്പോൾ ഉയരപ്പാതയുടെ നിർമാണം പുരോഗമിക്കുന്നത്.
മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തരെത്തുന്ന തുറവൂര്‍ മഹാദേവക്ഷേത്രത്തിലേക്കുള്ള പ്രവേശനവും തുറവൂർ താലൂക്ക് ആശുപത്രി, ഉൾപ്രദേശങ്ങളായ പള്ളിത്തോട്, ചെല്ലാനം, കുമ്പളങ്ങി , തൈക്കാട്ടുശേരി എന്നിവടങ്ങളിലേക്കുള്ള ഗതാഗത മാർഗങ്ങളും അടഞ്ഞുപോകുന്ന തരത്തിലാണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നത്.
കൂടാതെ ബസ് സർവീസുകളും പ്രാദേശിക വ്യാപാരസ്ഥാപങ്ങളും ഇപ്പോഴത്തെ നിർമാണം തുടർന്നാൽ പ്രതിസന്ധിയിലാകും. ഓട്ടോ-ടാക്സി ജീവനക്കാരെയും സ്കൂള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസിലെത്തുന്നവരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികളിൽ നിന്നുയരുന്ന പരാതികൾ പരിശോധിക്കാനാണ് എംപി തുറവൂരിലെത്തിയത്.
ഉയരപാത തുറവൂരിൽനിന്നും തെക്കോട്ടു നീക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അതനുസരിച്ചല്ല നിർമാണം മുന്നോട്ട് പോകുന്നത്. ഇതിനകം നിരവധി അപകടങ്ങളിലായി 41 ഓളം മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് മാത്രമെ ദേശീയപാത നിര്‍മാണം മുന്നോട്ട് പോകാൻ കഴിയൂവെന്ന് വേണുഗോപാല്‍ ഒപ്പമുണ്ടായിരുന്ന ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്റ്റർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.