വാറന്റി കാലയളവിൽ സൗരോർജ പ്ലാന്റ് തകരാറിലായി; നഷ്ടപരിഹാരം 2.5 ലക്ഷം
1581543
Tuesday, August 5, 2025 8:21 AM IST
കൊച്ചി: വാറന്റി കാലവിനുള്ളില്‍ തകരാറിലായ സൗരോർജ പ്ലാന്റിന്റെ തകരാർ പരിഹരിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഉപഭോക്താവിന് സ്ഥാപനം 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
എറണാകുളം തേവരയിലെ വിദ്യോദയ സ്കൂള്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗര നാച്ചുറല്‍ എനര്‍ജി സൊലൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 2018ല്‍ 13,36,677 രൂപ നല്കി 30 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിരുന്നു. പ്ലാന്റ് കമ്മീഷന് ചെയ്ത 2018 ഒക്ടോബര്‍ മുതല്‍ അഞ്ച് വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കിയിരുന്നു. എന്നാല്‍, വാറന്റി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 2023 ഒക്ടോബര്‍ മാസത്തില്‍ പ്ലാന്റിന്റെ ഇന്‍വെര്‍ട്ടര്‍ തകരാറിലായി. സ്കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ വിവരം കമ്പനിയെ അറിയിക്കുകയും ചെയ്തു.
കമ്പനിയുടെ ടെക്നീഷ്യന്മാര് തകരാര്‍ സ്ഥിരീകരിച്ചെങ്കിലും ഇന്‍വെര്‍ട്ടര്‍ നന്നാക്കുകയോ മാറ്റി നല്‍കുകയോ ചെയ്തില്ല. പിന്നീട്, നിരന്തര ശ്രമങ്ങളെത്തുടര്‍ന്ന് കമ്പനി ഇന്‍വെര്‍ട്ടര്‍ കൊണ്ടുപോയെങ്കിലും വാറന്റി കാലഹരണപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ശരിയാക്കുന്നതിന് അന്യായമായി പണം ആവശ്യപ്പെടുകയായിരുന്നു. കമ്പനി തങ്ങളുടെ വാറന്റി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും കോടതി കണ്ടെത്തി.
എതിര്‍കക്ഷികള്‍ കരാര്‍ ലംഘിക്കുക മാത്രമല്ല, ഉപഭോക്താവിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ അവഗണിക്കുകയും ചെയ്തു എന്ന് ഡിബി ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. സേവനത്തിലെ വീഴ്ച, ആധാര്‍മിക വ്യാപാര രീതി, ഉപഭോക്താവിനുണ്ടായ മാനസികാഘാതം, സാമ്പത്തിക നഷ്ടം എന്നിവ പരിഗണിച്ച്, പരാതിക്കാരായ സ്കൂളിന് 2,50,000 രൂപ നഷ്ടപരിഹാവും കൂടാതെ, കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവിട്ടു.
പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ജിയോ പോള്‍ കോടതിയില്‍ ഹാജരായി.