വന്യജീവി ആക്രമണം; ജനജാഗ്രതാ സമിതി യോഗങ്ങൾ ചേർന്നു
1582444
Saturday, August 9, 2025 1:29 AM IST
നടുവിൽ: നടുവിൽ പഞ്ചായത്തിലെ ജനജാഗ്രതാ സമിതി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കുന്ന 10 ഇന മിഷനുകളെക്കുറിച്ച് റേഞ്ച് ഓഫീസർ വിശദീകരിച്ചു.
പഞ്ചായത്ത് അഭിമുഖീകരിക്കുന്ന വന്യജീവി പ്രശ്നങ്ങളെകുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി സംസാരിച്ചു. ഷൂട്ടർമാരെ ഉപയോഗിച്ച് പന്നികളെ ഉന്മൂലനം ചെയ്യുന്ന പദ്ധതി പഞ്ചായത്തിൽ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. കുടിയാന്മല ഭാഗത്തെ കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വനാതിർത്തി പങ്കിടുന്ന ഏഴാം വാർഡിലെ 4.5 കിലോമീറ്റർ ദൂരത്തിൽ ഫെൻസിംഗ് നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെംബർ, വാർഡ് മെംബർമാർ, കൃഷി ഓഫീസർ, കർഷകർ എന്നിവർ സംസാരിച്ചു.
എരുവേശി പഞ്ചായത്ത് ഹാളിൽ നടന്ന ജനജാഗ്രതാ സമിതി യോഗത്തിൽ വഞ്ചിയം-പുറത്തൊട്ടി വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലി നല്ല രീതിയിൽ പരിപാലിക്കുന്നതായും അതുവഴി കർണാടക വനത്തിൽ നിന്നുള്ള കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അഭിപ്രായപെട്ടു.
കർഷകരുടെ ആശങ്ക അകറ്റാനായി മിഷൻ വൈൽഡ് പിഗിന്റെ വിശദാംശങ്ങൾ റേഞ്ച് ഓഫീസർ യോഗത്തിൽ വിശദീകരിച്ചു. വിത്തൂട്ടിന്റെ റേഞ്ച്തല ഉദ്ഘാടനം സജീവ് ജോസഫ് എംഎൽ എ നിർവഹിച്ചു. വനത്തിനുള്ളിൽ അനേകം വിത്തുണ്ടകൾ നിക്ഷേപിച്ചതായി യോഗത്തിൽ അറിയിച്ചു. കുരങ്ങു ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ കർഷകരുടെ അപേക്ഷ പരിഗണിച്ച് കൂടുവച്ച് പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷൂട്ടർമാരുടെ ലിസ്റ്റ് തയാറാക്കി കാട്ടുപന്നികളെ നിയമാനുസരണം ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. യോഗത്തിൽ വില്ലേജ് ഓഫീസർ, വാർഡ് മെംബർമാർ, കർഷക പ്രതിനിധികൾ, കൃഷി ഓഫീസർ, ഷൂട്ടർമാർ തുടങ്ങി 30 ഓളം പേർ പങ്കെടുത്തു.