പതിനേഴുകാരി പ്രസവിച്ചു; അടുത്തബന്ധു അറസ്റ്റില്‍
1581612
Wednesday, August 6, 2025 1:12 AM IST
കാസര്‍ഗോഡ്: പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ചു. അതീവരഹസ്യമായി കുഞ്ഞിനെ അനാഥ മന്ദിരത്തില്‍ കൈമാറാനുള്ള ശ്രമത്തിനിടയില്‍ സംഭവം പുറത്തായി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്ത ബന്ധുവായ 39കാരനെ ബദിയഡുക്ക പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. പ്ലസ്ടു പഠനം കഴിഞ്ഞശേഷം വീട്ടില്‍ തന്നെയായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് അയല്‍വക്കത്ത് താമസിച്ചിരുന്ന യുവാവില്‍ നിന്നു പീഡനം ഉണ്ടായത്.
കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്കാനിംഗ് നടത്തണമെന്നായിരുന്നു പരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചത്. എന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ അവിടെ നിന്നിറങ്ങി മറ്റൊരാശുപത്രിയില്‍ ചികിത്സ തേടി. അവിടെവച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന സൂചന ലഭിച്ചു. പെണ്‍കുട്ടിക്ക് 19 വയസായെന്നും വിവാഹിതയാണെന്നുമാണ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, അതിനുശേഷം പ്രസ്തുത ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്ക് പോകാതെ അമ്മയുടെ അടുത്ത ബന്ധുവിന്റെ സഹായത്തോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിയാതിരിക്കുവാന്‍ ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റി. ജൂലൈയിൽ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ജന്മം നല്കി. പ്രായപൂര്ത്തിയാണെന്ന് അറിയിച്ചതിനാല്‍ ആശുപത്രി അധികൃതരും വിവരം പുറത്തുവിട്ടില്ല. ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ അതു പ്രശ്നമാകുമോ എന്ന ഭയത്താല്‍ കുഞ്ഞിനെ ഏതെങ്കിലും അനാഥമന്ദിരത്തിലേല്പ്പിക്കാന് തീരുമാനിക്കുകയായിരുന്നു.
ഇതുപ്രകാരമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുഞ്ഞുമായി തലശേരിയിലെ അനാഥമന്ദിരത്തിലെത്തിയത്. സംഭവത്തില്‍ സംശയം തോന്നിയ ഓര്‍ഫനേജ് അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു വിവരം കൈമാറി. അവര്‍ക്കും കുഞ്ഞിനെ അനാഥമന്ദിരത്തിനു കൈമാറാന്‍ എത്തിയ സംഭവത്തില്‍ ദുരൂഹത തോന്നി. തുടര്‍ന്ന് സിഡബ്ല്യുസി തലശേരി പോലീസിനെ വിവരമറിയിച്ചു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷം തലശേരി പോലീസ് ബദിയഡുക്ക പോലീസിനെ അറിയിച്ചു. തുടർന്നാണ് പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്ത ശേഷം യുവാവിനെ അറസ്റ്റ് ചെയ്തത്.