ആറളം പുനരധിവാസ മേഖലയിൽ ‘ഗജമുക്തി’ കർമ പദ്ധതിക്ക് നാളെ തുടക്കം
1582859
Sunday, August 10, 2025 8:41 AM IST
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും തന്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരുത്തുന്ന ഗജമുക്തി കർമപദ്ധതിക്ക് നാളെ തുടക്കമാകും.
പുനരധിവാസ മേഖലയിലും ഫാമിലും തന്പടിച്ച കാട്ടാനകൾ കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തുരത്തിൽ പുനരാരംഭിക്കുന്നത്. ആനകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയായ വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചയക്കുന്നതിനായി വിവിധ വകുപ്പുകളുടെയും പ്രാദേശിക ജനപങ്കാളിത്തത്തോടും കൂടി ആവിഷ്കരിച്ച കർമ പദ്ധതിയാണ് ഓപ്പറേഷൻ ഗജമുക്തി.
ഗജമുക്തി പദ്ധതിക്താവശ്യമായ പത്ത് വാഹനങ്ങൾ, ആയുധങ്ങൾ എന്നിവയുൾപ്പടെയുള്ള സംവിധാനങ്ങൾ വനംവകുപ്പും ട്രാക്ടർ ആറളം ഫാമിംഗ് കോർപറേഷനുമാണ് സജ്ജമാക്കും. ഡ്രോണും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കൂട്ടമായും ഒറ്റയ്ക്കുമുള്ള ആനകളുടെ സ്ഥാനം നിർണയിച്ച ശേഷമാണ് തുരത്തൽ നടത്തുക. ഇന്നു രാവിലെയും വൈകുന്നേരവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകും.
ബ്ലോക്ക് 12 താളിപ്പാറ, ബ്ലോക്ക് ഏഴ് ഓടൻതോട്, ബ്ലോക്ക് ഒന്പത് വളയംചാൽ, പൂക്കുണ്ട്, തളിപ്പാറ എന്നീവിടങ്ങളിൽ അനൗൺസ്മെന്റ് നടത്തും. റോഡുകൾ ബ്ലോക്ക് ചെയ്യേണ്ട സ്ഥലങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കേണ്ട പ്രദേശങ്ങളെക്കുറിച്ചും പോലീസിന് വനം വകുപ്പ് നിർദേശങ്ങൾ നൽകും. ഇതിനായി പോലീസ് ആവശ്യമായ വാഹനങ്ങളും സേനയേയും ലഭ്യമാക്കും.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാവിലെ പത്തു മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ച ശേഷമാണ് തുരത്തലുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുക. തുരത്തൽ നടക്കുന്ന സമയത്ത് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ ഒരു ക്യാമ്പ് ഓപറേഷൻ സൈറ്റിൽ സജ്ജീകരിക്കും.
ഗജമുക്തിയുടെ പൂർണ ചുമതല വനംവകുപ്പിനാണ്. എല്ലാ ഫീൽഡ് ടീമുകളെയും നയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യണം. ആനകളെ ഫാം ഏരിയയിൽനിന്നും പുനരധിവാസ മേഖലയിൽ നിന്നും തുരത്താൻ ആറളം ഫാമിംഗ് കോർപ്പറേഷനും സഹായിക്കണം. 28 വനം വകുപ്പ് ജീവനക്കാരും ഒന്പത് സപ്പോർട്ടിംഗ് സ്റ്റാഫും അടങ്ങുന്ന ടീം ആയിരിക്കും ഓപ്പറേഷന് നേതൃത്വം നൽകുക.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി തലശേരി സബ് കളക്ടർ ചെയർമാനും ഡിഎഫ്ഒ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആറളം, കൊട്ടിയൂർ വൈൽഡ് ലൈഫ് വാർഡന്മാർ, അസിസ്റ്റന്റ് വാർഡൻമാർ, ആറളം ഫാം എംഡി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, ടിആർഡിഎം സൈറ്റ് മാനേജർ എന്നിവരും അംഗങ്ങളാണ്.
ആദ്യം തുരത്തുക ഫാമിലെ ആനകളെ
ഫാം മേഖലയിലെ ആനകളെയായിരിക്കും ആദ്യം തുരത്തുക. ഇവയെ പുനരധിവാസ മേഖലയിലേക്കാണ് ഒന്നാം ഘട്ടത്തിൽ തുരത്തുക. തുടർന്ന് അടുത്തദിവസം മുതൽ പുനരധിവാസ മേഖലയിലെ ആനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തും. മനുഷ്യവാസ മേഖലയായതിനാൽ താമസക്കാരുടെ സുരക്ഷയ്ക്ക് രാവും പകലും ക്രമീകരണങ്ങൾ നടത്തിയാണ് തുരത്തൽ നടപടികൾ മുന്നോട്ടു കൊണ്ടുപോകുക. വനത്തിലേക്ക് കയറ്റിയ ആനകൾ തിരികെ പ്രവേശിക്കുന്നത് തടയാൻ ആനമതിൽ ഇല്ലാത്ത ഭാഗങ്ങളിൽ വനം വകുപ്പ് പ്രത്യേക പട്രോളിംഗും നടത്തും.