പറവൂർ ബിജെപിയിൽ തമ്മിലടി
1580680
Saturday, August 2, 2025 5:07 AM IST
പറവൂർ: പറവൂരിൽ ബിജെപി നേതൃത്വത്തിലെ തമ്മിലടി സമീപ പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നു. വടക്കേക്കര മണ്ഡലം പ്രസിഡന്റ് സിമി തിലകനെതിരെ വടക്കേക്കര പഞ്ചായത്തിലെ നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായി. ഇവരെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വാവക്കാട് എസ്എൻഡിപി ഹാളിൽ പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു.
കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിനു ശേഷം നടന്ന പുനസംഘടനയിൽ ചേന്ദമംഗലം സ്വദേശിയായ മായ ഹരിദാസാണ് മണ്ഡലം പ്രസിഡന്റായത്. എന്നാൽ പുതിയ ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നതിനെ തുടർന്ന് മായ ഹരിദാസിനെ പ്രസിഡന്റിന്റെ ചുമതലയിൽ നിന്ന് മാറ്റിയതിനെ തുടർന്നുണ്ടായ തർക്കമാണ് ഇപ്പോൾ രൂക്ഷമായത്.
രാഷ്ട്രീയ പക്വതയില്ലാത്ത സിമി തിലകനെ നിലനിർത്തിയാൽ സംഘടന ദുർബലമാകുമെന്നും വരുന്ന തെരഞ്ഞെടുപ്പുകളിൽ തിരച്ചടി നേരിടുമെന്നുമാണ് പ്രധാന ആക്ഷേപം. ജില്ലാ നേതൃത്വത്തെ കബളിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് സിമിയുടേതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സംസ്ഥാന - ജില്ലാ പ്രസിഡന്റുമാർക്ക് പല തവണ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
പരാതിയിൽ പലവട്ടം ജില്ലാ നേതൃത്വം ചർച്ച നടത്തിയിട്ടും പരിഹാരമാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കൺവെൻഷൻ വിളിച്ചു ചേർത്തത്. ഇരുചക്രവാഹനങ്ങൾ പകുതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത സംഘടനയുടെ പഞ്ചായത്ത് കോർഡിനേറ്ററാണ് സിമി തിലകൻ. വടക്കേക്കര മണ്ഡലം കമ്മിറ്റിക്കു കീഴിലുള്ള ചിറ്റാറ്റുകര, ചേന്ദമംഗലം കമ്മിറ്റികളിലും തർക്കം രൂക്ഷമാണ്. സിമിയെ മാറ്റി നിർത്തുന്നത് ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ വിമത സ്ഥാനാർഥികളെ മത്സരിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.
കൺവൻഷനിൽ പ്രദീപ് പുല്ലാർക്കാട് അധ്യക്ഷനായി.തമ്പി കല്ലുപ്പുറം, ജോഷി കൊട്ടുവള്ളിക്കാട്, രമേശ് ചെട്ടിക്കാട്, ഷെല്ലി ദേവസി, പി.ജെ. മദനൻ,ബിനീഷ് മാല്യങ്കര എന്നിവർ സംസാരിച്ചു.