ഓൺലൈൻ തട്ടിപ്പ്: പ്രതി ഗുജറാത്തിൽ പിടിയിൽ
1596249
Wednesday, October 1, 2025 7:25 AM IST
കിഴക്കമ്പലം: ഓൺലൈൻ തട്ടിപ്പിലൂടെ പ്രവാസിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ ഗുജറാത്ത് ധുരേലിയ ഗ്രാമത്തിൽ നിന്ന് പോലീസ് പിടികൂടി. മുംബൈ ഈസ്റ്റ് അന്തേരിയിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ലക്ഷ്മൺ ലാൽ കുമാവത്തി(27)നെയാണ് തടിയിട്ടപറമ്പ് പോലീസ് സാഹസികമായി പിടികൂടിയത്.
പ്രവാസിയായ വാഴക്കുളം സ്വദേശിയുടെ 27 ലക്ഷം രുപയാണ് ഇയാൾ ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. സമൂഹമാധ്യമം വഴിയാണ് വാഴക്കുളം സ്വദേശി ഇയാളെ പരിചയപ്പെട്ടത്. ഒൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭമാണ് പ്രതി വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് ആദ്യം കുറച്ച് തുക ട്രേഡിംഗിൽ നിക്ഷേപിച്ചു. ഇതിന് 6000 രൂപ ലാഭമാണെന്ന് പറഞ്ഞ് തിരികെ നൽകി. ഇതോടെ വിശ്വാസം വർധിച്ച പ്രവാസി ഘട്ടങ്ങളായി 27 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് തുകയും ലാഭവും തിരികെ ചോദിച്ചപ്പോൾ സംഘം മുങ്ങി.
പിന്നീട് പ്രവാസി പോലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പോലീസ് മുംബൈയിലെത്തിയപ്പോൾ ഇയാൾ ഗുജറാത്തിലേക്ക് കടന്നു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതിനാൽ കണ്ടുപിടിക്കുക ശ്രമകരമായിരുന്നു. തുടർന്ന് അന്വേഷണസംഘം വേഷം മാറി ദിവസങ്ങളോളം അവിടെ താമസിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
മുംബൈയിൽ പ്ലംബിംഗ് കരാർ കമ്പനി നടത്തുന്ന ഇയാൾ ഇതിന്റെ മറവിലാണ് തട്ടിപ്പു നടത്തിയിരുന്നത്. കോടികളുടെ ഇടപാടാണ് അക്കൗണ്ടിലൂടെ നടന്നിട്ടുള്ളത്. നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്ഐ എൻ.കെ. ജേക്കബ്, സീനിയർ സിപിഒ കെ.കെ. ഷിബു, സിപിഒ മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.