പടികൾ കയറി വലയേണ്ട, കോർപറേഷനിൽ ലിഫ്റ്റായി
1578607
Friday, July 25, 2025 1:08 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പടികൾ കയറി വലയേണ്ട, കോർപറേഷനിൽ എത്തുന്നവർക്ക് ഇനി ലിഫ്റ്റിൽ നിലകൾ കയറിയിറങ്ങാം. ഭിന്നശേഷിക്കാർക്കും വയോധികർക്കും ആശ്വാസംപകർന്നുകൊണ്ട്, അരനൂറ്റാണ്ടു പിന്നിട്ട കോർപറേഷന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ലിഫ്റ്റ് സംവിധാനം ഒരുക്കുന്നത്.
ഉദ്ഘാടനത്തിനു കാത്തുനിൽക്കാതെ പൊതുജനങ്ങൾക്കായി ലിഫ്റ്റ് തുറന്നുനൽകി. ഒരേസമയം 13 പേർക്കു കയറാൻ കഴിയുന്ന ലിഫ്റ്റിൽ ഭിന്നശേഷിക്കാർക്കുൾപ്പെടെ കയറാൻ റാന്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് കോർപറേഷൻ എൻജിനീയറിംഗ് കെട്ടിടത്തിൽ ലിഫ്റ്റ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. തൊഴിലുറപ്പുപദ്ധതിയുടെയും എൻജിനീയറിംഗ് വിഭാഗത്തിന്റെയും കുടുംബശ്രീയുടെയും എൻയുഎൽഎമ്മിന്റെയും ഉൾപ്പെടെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഭിന്നശേഷിക്കാർക്കും വയോധികർക്കും സേവനങ്ങൾ ലഭിക്കുന്നതിനായി പടികൾ കയറിയിറങ്ങേണ്ടിവരുന്നത് ദുരിതമായിരുന്നു. ഇതിനാണ് ലിഫ്റ്റ് വന്നതോടെ പരിഹാരമായത്.
2022-23 കാലഘട്ടത്തിലാണ് ലിഫ്റ്റ് നിർമാണം ആരംഭിച്ചത്. എന്നാൽ പഴയ കെട്ടിടമായതിനാൽതന്നെ ഇലക്ട്രിക്കൽ സംവിധാനം അടക്കമുള്ളവയ്ക്ക് അനുമതി ലഭിക്കാനുണ്ടായ കാലതാമസമാണ് നിർമാണം വൈകിച്ചതെന്ന് എൻജിനീയറിംഗ് വിഭാഗം പറയുന്നു.
ലിഫ്റ്റിന്റെ ഉദ്ഘാടനം ഉടൻതന്നെ നടത്തുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടിനു പരഹാരം കാണുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു.