പണം തട്ടിയ ഹരിതകര്‍മ സേനാംഗങ്ങളെ പിരിച്ചുവിട്ടു
Thursday, October 9, 2025 2:20 AM IST
ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത് ഹരിതകര്‍മസേനയുടെ പേരില്‍ 40,000 രൂപ കളക്ട് ചെയ്ത ഹരിതകര്‍മസേനാംഗം 4,000 രൂപ പഞ്ചായത്തിന്റെ പേരില്‍ ബാങ്കിലടച്ചു. അവശേഷിച്ച പണം കീശയിലിട്ടു.
ബാങ്കില്‍ പണമടച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലില്‍ അടച്ച തുകയായി കാണിച്ച നാലായിരത്തിനൊപ്പം ഒരു പൂജ്യംകൂടി എഴുതിച്ചേര്‍ത്ത് പഞ്ചായത്തധികൃതരെ ഏല്‍പ്പിച്ചു. മറ്റൊരു സംഭവത്തില്‍ 18,000 രൂപ പിരിവു ശേഖരിച്ചപ്പോള്‍ ബാങ്കിലടച്ചത് 8,500 രൂപയായിരുന്നു.
പണമടച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലില്‍ 8,500 എന്നതു 18,000 എന്നു തിരുത്തി പഞ്ചായത്ത് ഓഫീസില്‍ ഏല്‍പ്പിച്ചു. തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പഞ്ചായത്ത് യോഗത്തെ അറിയിച്ചു. ഇതേത്തുടർന്ന് പഞ്ചായത്ത് 17-ാം വാര്‍ഡ് ഹരിതസേന ലീഡര്‍ സീനത്ത്, സഹായി ശാരദ എന്നിവരെ ഹരിതകര്മസേനയില്നിന്നു പിരിച്ചുവിടാനും തട്ടിപ്പിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്താനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
പഞ്ചായത്തധികൃതര്‍ വിവരം ജില്ലാ ഹരിതസേനാ ഓഫീസില്‍ അറിയിക്കുകയും അവര്‍ ഓഡിറ്റ് സംഘത്തെ പഞ്ചായത്ത് ഓഫീസിലേക്ക് അയയ്ക്കുകയും ചെയ്തു. 17-ാം വാര്‍ഡ് ഹരിതകര്‍മസേന ഓരോ വീട്ടില്‍നിന്നു ശേഖരിച്ച യൂസര്‍ ഫീസിനെക്കുറിച്ച് ഓഡിറ്റിംഗ് പൂര്‍ത്തിയായെന്നാണു സൂചന.
എല്ലാ വാര്‍ഡിലെയും യൂസര്‍ഫീ കളക്ഷന്‍ ഓഡിറ്റിനു വിധേയമാക്കുന്നുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.