അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Thursday, October 9, 2025 2:51 AM IST
കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം നടത്തണമെന്ന കോടതി വിധിന്യായങ്ങളും അതേത്തുടർന്നുള്ള സർക്കാർ ഉത്തരവുകളും പാലിക്കുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ പൂർണമായ ജാഗ്രതയും സഹകരണവും പുലർത്തിയിട്ടുണ്ട്. അതിൻപ്രകാരം ഓരോ കാറ്റഗറിയിലുമുള്ള റോസ്റ്റർ തയാറാക്കി ഒഴിവുകൾ കണ്ടെത്തി ഭിന്നശേഷി നിയമനത്തിനായി നീക്കിവയ്ക്കുകയും ക്രമപ്രകാരം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ഏറ്റവുമധികം ചേർത്തുപിടിക്കുന്ന ക്രൈസ്തവസഭകളുടെ പാരമ്പര്യം കേരളീയ പൊതുസമൂഹത്തിന് ബോധ്യമുള്ളതായിരിക്കെ, ഈ വിഷയത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകളെ അകാരണമായി കുറ്റപ്പെടുത്തുന്ന രീതിയിൽ ചില പരാമർശങ്ങൾ ഉണ്ടായത് തികച്ചും പ്രതിഷേധാർഹമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷിനിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്നുതന്നെയാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾ സർക്കാരിനോടു നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
എന്നാൽ, ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരിക്കുന്ന തസ്തികകൾ മുഴുവൻ സമയബന്ധിതമായി നികത്തുന്നതിന് സർക്കാരിനെക്കൊണ്ടു സാധിക്കാത്തതിന്റെ ഫലമായി 2021ന് ശേഷമുണ്ടായ സ്ഥിരം ഒഴിവുകളിൽ നിയമിക്കപ്പെട്ട അധ്യാപകർ ദിവസവേതനക്കാരായി തുടരുന്ന അവസ്ഥയാണ്. കഴിഞ്ഞ നാലു വർഷമായി വിവിധ മാനേജ്മെന്റുകളിൽ നിയമിതരായ എല്ലാ യോഗ്യതകളുമുള്ള 18,000ത്തോളം അധ്യാപകർ ഈ ദുരവസ്ഥ നേരിടുകയാണ്.
അധ്യാപക നിയമനങ്ങൾ റെഗുലറൈസ് ചെയ്യുന്ന വിഷയത്തിൽ എൻഎസ്എസ് മാനേജ്മെന്റ് സുപ്രീംകോടതിയിൽനിന്നു നേടിയ അനുകൂല ഉത്തരവ് ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനു സഹായകമായിരുന്നു. എൻഎസ്എസിനെപ്പോലെ മറ്റു മാനേജ്മെന്റുകളും ഭിന്നശേഷി സംവരണത്തിനായി തസ്തികകൾ സർക്കാരിലേക്ക് വിട്ടുകൊടുത്തു കാത്തിരിക്കുന്നവരാണ്.
എന്നാൽ, സമാന വിദ്യാഭ്യാസ ഏജൻസികൾക്കും പ്രസ്തുത ഉത്തരവിന്റെ ആനുകൂല്യം നൽകാവുന്നതാണെന്ന സുപ്രീംകോടതി ഉത്തരവിലെ പരാമർശവും തുടർന്ന് കേരള ഹൈക്കോടതി നൽകിയ നിർദേശവും തള്ളിക്കളയുന്ന നിഷേധാത്മക സമീപനമാണു വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്. ഇത് അങ്ങേയറ്റം നീതിനിഷേധമാണ്.
എൻഎസ്എസ് മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണം. 2021 മുതൽ സ്ഥിരം തസ്തികളിലേക്കു നിയമിക്കപ്പെട്ട ദിവസവേതനം മാത്രം കൈപ്പറ്റുന്ന അധ്യാപകരുടെ നിയമനങ്ങൾ എത്രയും വേഗം സ്ഥിരപ്പെടുത്തണം.
ശമ്പളസ്കെയിൽ പ്രകാരം ശമ്പളക്കുടിശിക കണക്കാക്കി മോണിറ്ററി ബെനഫിറ്റ്സ്, പ്രൊബേഷൻ, ഇൻക്രിമെന്റ്, അവധി ആനുകൂല്യങ്ങൾ എന്നിവ അവർക്ക് അനുവദിച്ചുനൽകണം. എയ്ഡഡ് സ്കൂളുകളിലെ നിയമാനുസൃത ഒഴിവുകളിലേക്ക് നടത്തപ്പെടുന്ന അംഗീകൃത യോഗ്യതയുള്ള അധ്യാപക - അനധ്യാപക നിയമനങ്ങൾ ഉദ്യോഗസ്ഥ അലംഭാവവും നടപടിക്രമങ്ങളിലെ നൂലാമാലകളും മൂലം റെഗുലറൈസ് ചെയ്യപ്പെടുന്നതിനുള്ള കാലതാമസം അവസാനിപ്പിക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, സിനഡ് സെക്രട്ടറിയും കമ്മീഷൻ മെംബറുമായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ പങ്കെടുത്തു.