ഡ്രോൺ പരീക്ഷണവുമായി വനം വകുപ്പ്
1595554
Monday, September 29, 2025 1:13 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ആട്ടയോലിയിൽ പ്രദേശവാസിയായ കർഷകൻ വള്ളികാവു ങ്കൽ മാത്യു കടുവയെ കണ്ട സ്ഥലത്ത് വനം വകുപ്പ് സ്ഥാപിച്ച കാമറകളിൽ കടുവയുടെ ചിത്രം പതിഞ്ഞില്ല. ഇതേത്തുടർന്ന് ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ പട്രോളിംഗും ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലും നടത്തി. പരിശോധനയിൽ ഇതുവരെ വന്യമൃഗത്തിന്റെ സാന്നിധ്യം ഒന്നും കണ്ടെത്താൻ കഴിഞ്ഞല്ലെന്നാണ് അധികൃതർ പറയുന്നത്.
കടുവ ഇന്നലെ തന്നെ കാട്ടിലേക്ക് കയറിപോയിരിക്കാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. മേഖല യിൽ മൂന്നു കാമറകൾ കൂടി വയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
എന്നാൽ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി കടുവയെ കൂടുവച്ചു പിടിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ ദിവസം കൊട്ടിയൂർ റേഞ്ചർക്ക് പരാതി നല്കിയിരുന്നു.
സ്കൂളുകൾക്ക് അവധി
അങ്ങാടിക്കടവ് സ്കൂളിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ കടുവയെ കണ്ടതോടെ വിദ്യാർഥികളുടെ സുരക്ഷയെ കരുതി ഇന്നുമുതൽ സേക്രഡ് ഹാർട്ട് യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്ക് മാനേജർ അവധി പ്രഖ്യാപിച്ചു.
വനംവകുപ്പും പഞ്ചായത്തും വിഷയത്തിൽ കൃത്യമായ സ്ഥിരീകരണം നല്കാത്ത സാഹചര്യത്തിൽ മുഖ്യാധ്യാപകരുടെയും സ്റ്റാഫ് പ്രതിനിധികളുടെയും യോഗത്തിലാണ് മാനേജർ സ്കൂളിന് അവധി നല്കാൻ തീരുമാനിച്ചത്.
കൂട് സ്ഥാപിക്കണം:
എകെസിസി
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണ മെന്ന് എകെസിസി കുന്നോത്ത് ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർഥികൾ, ടാപ്പിംഗ് തൊഴിലാളി കൾ ഉൾപ്പടെ നിരവധിപേർ യാത്ര ചെയ്യുന്ന വഴിയോടു ചേർന്നാണ് കടുവയെ കണ്ടത്. അടിയന്തരമായി കൂട് സ്ഥാപിച്ച് കടുവയെ പിടികൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും എകെസിസി ആവശ്യപ്പെട്ടു.
ഗ്ലോബൽ സെക്രട്ടറി ഷീബ കാറുകുളം, വർക്കിംഗ് കമ്മറ്റി അംഗം ബെന്നി പുതിയാംപുറം , ഫൊറോന പ്രസിഡന്റ് മാത്യു വള്ളോംകോട്ട്, രൂപത സെക്രട്ടറി അൽഫോൻസ് കളപ്പുര, ഷാജു ഇടശേരി, ഷിബു കുന്നപ്പള്ളി, ബേബി കാശംകാട്ടിൽ, ജോസുകുഞ്ഞ് തടത്തിൽ എന്നിവർ കർഷകൻ വള്ളികാവുങ്കൽ മാത്യുവിന് ഒപ്പം സ്ഥലത്തെത്തിയിരുന്നു.