ഒരു കോടിയുടെ നിക്ഷേപ തട്ടിപ്പ്: ബംഗാൾ സ്വദേശി പിടിയിൽ
1577951
Tuesday, July 22, 2025 4:00 AM IST
ആലുവ: നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ബംഗാൾ സ്വദേശി ഹൂഗ്ലിയിൽ പിടിയിൽ. പശ്ചിമ ബംഗാൾ ഹൂഗ്ലി അലിപ്പൂർ സ്വദേശി സൗമല്യഘോഷ് (27 ) നെയാണ് ആലുവ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
എഡ്യൂക്കേഷണൽ ഗ്രൂപ്പിൽ പ്രഫസർ ആണെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയായ ചെങ്ങമനാട് സ്വദേശിയെ സംഘത്തലവൻ പരിചയപ്പെട്ടത്. ഷേർ ഖാൻ എഡ്യൂക്കേഷണൽ ഗ്രൂപ്പ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ മിനിമം പത്ത് ശതമാനം ലാഭം എന്നായിരുന്നു വാഗ്ദാനം. തട്ടിപ്പുസംഘം ‘സെബി' യുടെ വ്യാജ സീലുവച്ച ട്രേഡിംഗ് അക്കൗണ്ട് രജിസ്ട്രേഷൻ ഫോം അയച്ചുകൊടുത്താണ് വിശ്വാസം നേടിയത്.
പണം മുടക്കിയാലുണ്ടാകുന്ന വമ്പൻ ലാഭത്തിൽ വിശ്വസിച്ച് ചെങ്ങമനാട് സ്വദേശി വിവിധ അക്കൗണ്ടുകളിലേക്ക് 28 തവണകളിലായി ഒരു കോടിയിലധികം രൂപ നിക്ഷേപിക്കുകയായിരുന്നു. ലാഭമോ, മുടക്കിയ തുകയോ ലഭിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു. അന്വേഷണ സംഘം ഹൂഗ്ലിയിൽ ദിവസങ്ങളോളം താമസിച്ചാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.
സിഐ വിബിൻദാസ്, എസ്ഐ സി.കെ. രാജേഷ്, എഎസ്ഐ പി.ജി. ബൈജു, സിപിഒ അരുൺ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.