കേസ് ഒതുക്കാൻ കൈക്കൂലി: ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തേക്കും
1578163
Wednesday, July 23, 2025 4:13 AM IST
കൊച്ചി: കേസ് ഒതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10.45ഓടെ എറണാകുളത്തെ വിജിലൻസ് ആസ്ഥാനത്ത് ഹാജരായ ശേഖര്‍ കുമാറിനെ വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലാണ് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തത്.
ഇന്ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചു. അഭിഭാഷകനൊപ്പമാണ് ശേഖര്‍ കുമാര്‍ ചോദ്യം ചെയ്യലിന് എത്തിയത്. ഇന്ന് അറസ്റ്റ് നടപടികളിലേക്ക് വിജിലന്‍സ് കടന്നേക്കുമെന്നാണ് സൂചന. ചോദ്യംചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങൾകൂടി അന്വേഷണസംഘത്തിന് ലഭിച്ചതായും വിവരമുണ്ട്.
രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശേഖര്‍ കുമാറിന് കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കാലാവധി അവസാനിക്കാനിരിക്കെയാണ് ശേഖര്‍കുമാര്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായത്. ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു വിജിലന്‍സ്.
കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന് സ്വദേശി മുകേഷ് എന്നിവരാണ് മറ്റ് പ്രതികള്‍.