കാടുകയറി വിസ്മൃതിയിലാണ്ട് ഉരിയച്ചിറ; പ്രതാപം വീണ്ടെടുക്കണമെന്നു നാട്ടുകാര്‍
1585509
Thursday, August 21, 2025 8:14 AM IST
ഇരിങ്ങാലക്കുട: നഗരസഭയുടെ കിഴക്കേ അതിര്‍ത്തിയില്‍ മുരിയാട് പഞ്ചായത്തില്‍ പുല്ലൂരിനും ഇടയില്‍ പഴയകാലത്തെ പ്രധാന ജലസംഭരണികളിലൊന്നായ ഉരിയച്ചിറ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. ഒരു ഭാഗത്തു ജീവശ്വാസത്തിനുവേണ്ടി വീര്‍ പ്പുമുട്ടുമ്പോള് മറുഭാഗത്ത് ഉരിയച്ചിറയുടെ ഉയിരെടുക്കാനുള്ള തത്രപ്പാടിലാണ് ഭൂമാഫിയ. ഒരുകാലത്ത് കാര്‍ഷിക ശുദ്ധജല ജലസേചനമേഖകളില് പ്രധാന ആശ്രയമായിരുന്നു ഉരിയച്ചിറ.
ഉരിയച്ചിറയിലെ ജലസമൃദ്ധിയില്‍ സമ്പന്നമായിരുന്നു പുല്ലൂര്‍, മുരിയാട്, അവിട്ടത്തൂര്‍ മേഖലയിലെ കാര്‍ഷികമേഖല. പ്രകൃതി കനിഞ്ഞുനല്കിയ ജലവിതരണ സംവിധാനം ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്. 30 വര്‍ഷത്തോളമായി ഇവിടെ കൃഷിചെയ്യാതെ തരിശുകിടക്കുകയാണ്. എല്ലാ കന്നി മാസവും 10ന് അടച്ച് മീന മാസം പകുതിയോടെ തുറക്കുന്ന രീതിയിലായിരുന്നു ചിറ കെട്ടിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. വർഷക്കാലത്ത് വെള്ളംനിറഞ്ഞ് വലിയൊരു ജലാശയം ഇവിടെ രൂപാന്തരപ്പെട്ടിരുന്നതായും പഴമക്കാര്‍ പറയുന്നു.
ഇരിങ്ങാലക്കുട പട്ടണത്തിലും മുരിയാട് പഞ്ചായത്തിലും ഉള്‍പ്പെട്ട ഏകദേശം നാലുകിലോ മീറ്റര്‍ ചുറ്റളവില്‍ കിണറുകളിലും കുളങ്ങളിലും ജലസമ്പത്ത് നിലനിര്‍ത്താന്‍ ഈ ചിറക്കെട്ട് ഉപകരിച്ചിരുന്നു. എന്നാല്‍ ഭൂമാഫിയകളുടെ വരവോടെ സ്വാഭാവിക തോടുകള്‍ പലതും ഇല്ലാതായി. അതോടെ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലെല്ലാം വേനലില്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയായി.
നേരത്തെ ഉരിയച്ചിറയില് സംഭരിച്ചിരുന്ന ജലം കുറേശെയായും പിന്നീട് മുഴുവനായും പൊതുമ്പുചിറയിലെത്തി താഴെയുള്ള പുഞ്ചപ്പാടത്തെ നെല്‍കൃഷിയെ വരള്‍ച്ചയില്‍നിന്നും സംരക്ഷിച്ചിരുന്നു. പണ്ട് ഇരിങ്ങാലക്കുട ചന്തക്കെത്തിയിരുന്ന നൂറുകണക്കിന് കാളവണ്ടികളുടെ വിശ്രമസ്ഥലമായിരുന്നു ഉരിയച്ചിറ.
പട്ടണത്തിന്റെ കിഴക്കന്‍ കാര്‍ഷിക മേഖലയില്‍നിന്നും കാര്‍ഷികോത്പന്നങ്ങളുമായി കാളവണ്ടിയില്‍ എത്തിയിരുന്നവര്‍ വിശ്രമിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ഇവിടെയായിരുന്നു. നീന്താനും കുളിക്കാനും ഉപയോഗിച്ചിരുന്ന ഒരേക്കറോളം ഉണ്ടായിരുന്ന കുളത്തെ നവീകരണത്തോടെ ചെറുതാക്കി. 2010 ല്‍ കുളത്തിനു ചുറ്റും കരിങ്കല്‍ പടവുകള്‍കെട്ടി സംരക്ഷിക്കുവാനും വഴിയാത്രക്കാര്‍ക്കു വിശ്രമകേന്ദ്രമൊരുക്കാനും നഗരസഭയുടെ നേതൃത്വത്തില്‍ നടപടിയുണ്ടായി. ഏക്കറുകണക്കിനുവരുന്ന പാടശേഖരം നികത്തുന്നതിനായി മണ്ണടിച്ചപ്പോള്‍ കൊടികുത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.
മുരിയാട് പഞ്ചായത്തിന്റെ 100 ദിന പരിപാടികളിലോ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പച്ചക്കുട പദ്ധതിയിലോ ഉള്‍പ്പെടുത്തി കൃഷിക്കു സാഹചര്യമൊരുക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.