ഇപിഎഫ്ഒ യോഗം ബംഗളരൂവിൽ; മിനിമം പെൻഷൻ ഉയർത്തിയേക്കും
Thursday, October 9, 2025 2:20 AM IST
പരവൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഎഫ്ഒ ) ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം 10, 11 തീയതികളിൽ ബംഗളൂരുവിൽ നടക്കും.
എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ് - 95) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 1,000 രൂപയിൽനിന്ന് 2,500 ആയി ഉയർത്താനുള്ള നിർദേശം യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണു റിപ്പോർട്ട്.
2014-ൽ ആണ് ഇപിഎഫ്ഒ മിനിമം പെൻഷനായി 1,000 രൂപ നിശ്ചയിച്ചത്. 11 വർഷമായി ഈ തുക മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്ന പ്രഖ്യാപനം എല്ലാവരും പ്രതീക്ഷിക്കുന്നത്.
നിലവിലെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 1,000 രൂപ വളരെ കുറവാണെന്നാണു പെൻഷൻകാരും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്.
മിനിമം പെൻഷൻ 7,500 രൂപയായി ഉയർത്തണമെന്നാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ട്രേഡ് യൂണിയനുകളും പെൻഷൻകാരുടെ വിവിധ സംഘടനകളും ആവശ്യപ്പെട്ടത് വരുന്നത്. ഇതിനോട് സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസ് യോഗം പൂർണമായും അനുകൂല നിലപാട് എടുക്കാൻ സാധ്യതയില്ല. പകരം മിനിമം പെൻഷൻ 2 ,500 രൂപയായി വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നുമാണ് റിപ്പോർട്ട്. യോഗത്തി െ ന്റ മറ്റൊരു പ്രധാന അജൻഡ ഇപിഎഫ്ഒ 3.0 പദ്ധതിയാണ്. ഇതിൻപ്രകാരം സ്ഥാപനത്തെ പൂർണമായും ഡിജിറ്റൽ, പേപ്പർരഹിതമാക്കുന്നതിനുള്ള പദ്ധതികളുമുണ്ട്.
എടിഎമ്മുകളിൽനിന്നു നേരിട്ട് പിഎഫ് തുക പിൻവലിക്കൽ, യുപിഐ വഴിയും തൽക്ഷണ പിഎഫ് തുക പിൻവലിക്കൽ, തൽസമയ ക്ലെയിം സെറ്റിൽമെന്റ്, രേഖകളിലെ തിരുത്തൽ സൗകര്യം, മരണവുമായി ബന്ധപ്പെട്ട ക്ലയിമുകൾ ഓൺലൈനായി അതിവേഗം തീർപ്പാക്കൽ തുടങ്ങിയവ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നാണു വിവരം.
ഇൻഫോസിസ്, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ വൻകിട ഇന്ത്യൻ ഐടി സ്ഥാപനങ്ങളെയാണ് ഇത്തരത്തിലുള്ള സാങ്കേതിക നവീകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്വങ്ങൾ ഇപിഎഫ്ഒ ഏൽപ്പിച്ചിരിക്കുന്നത്.