രണ്ട് മാസത്തിനിടെ 1900 പേർക്ക് രോഗം ബാധിച്ചതായി കണക്ക്
1585482
Thursday, August 21, 2025 7:41 AM IST
കണ്ണൂർ: ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. ജൂൺ മാസം മുതൽ ഇന്നലെ വരെ 1900 പേരിൽ രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്. ഈ കണക്കിൽപ്പെടാതെ ധാരാളമാളുകൾ സ്വകാര്യ ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലാണ്.
തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ്, ഇരിട്ടി, ആറളം, ചിറക്കൽ, ശ്രീകണ്ഠാപുരം, മലപ്പട്ടം, കുറ്റ്യാട്ടൂർ, പാനൂർ, ചപ്പാരപ്പടവ്, മാലൂർ എന്നിവിടങ്ങളിലാണു രോഗവ്യാപനം കൂടുതൽ. ഡപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മഞ്ഞപ്പിത്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഇത്തവണ പലരിലും രോഗത്തിന് തീവ്രത കൂടുതലാണെന്നാണ് വിവരം. പലർക്കും കിടത്തിച്ചികിത്സയടക്കം വേണ്ടിവന്നു. വൈറൽ ഹെപ്പറ്റൈറ്റിസ് എയാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. രോഗി നന്നായി വിശ്രമിക്കുകയും വേണം.
കുട്ടികളിലും വ്യാപകം
സ്കൂൾ വിദ്യാർഥികളിലടക്കം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലയോരത്തെ പല സ്കൂളുകളിലും വ്യാപകമായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഇരിട്ടിയിലെ ഒരു സ്കൂളിൽ 35 വിദ്യാർഥികൾക്കും മൂന്ന് അധ്യാപകർക്കും മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. സ്കൂളിലെ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറ്റിൽ ഈകോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് മഞ്ഞപ്പിത്തം വ്യാപകമായതെന്നാണ് അധികൃതർ പറയുന്നത്. സ്കൂൾ തുറക്കുന്നതിന് മുന്പ് കുടിവെള്ള പരിശോധന നടത്തുന്നുണ്ട്. എന്നാൽ, സർട്ടിഫിക്കറ്റ് ലഭിക്കാനായി പലരും വെള്ളം മാറ്റി നല്കുന്നുണ്ടെന്ന ആക്ഷേപം ഉയർന്ന് വരുന്നുണ്ട്. ജില്ലയിലെ സ്കൂളുകളിലും പൊതുവിടങ്ങളിലെ കുടിവെള്ള സ്രോതസുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ലക്ഷണങ്ങൾ
തുടക്കത്തിൽ ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി.
പിന്നീട് ശരീരത്തിലെ ബിലുറബിൻ അളവ് വർധിക്കുന്നു.
കണ്ണിന്റെ വെള്ള, ചർമം, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം വരുന്നു. ഇതോടൊപ്പം ഛർദി, വിശപ്പില്ലായ്മ, കടുത്ത ക്ഷീണം.
മഞ്ഞപ്പിത്തം കൂടുന്തോറും കരളിലെ എൻസൈമുകളും വർധിക്കും.
മഞ്ഞപ്പിത്തം മാരമകമായാൽ അത് തലച്ചോറിന്റെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കാം. ഇത് മരണകാരണമായിത്തീരാം.
മുൻകരുതലുകൾ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ജലസ്രോതസുകൾ ക്ലോറിനേഷൻ ചെയ്യുക.
ജ്യൂസ് മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കാൻ വ്യവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ഉപയോഗിക്കരുത്.
തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം ഫ്രിഡ്ജിൽ തണുപ്പിക്കാൻ വയ്ക്കുക.
രോഗബാധിതർ പ്രത്യേക ശൗചാലയം, പാത്രങ്ങൾ എന്നിവ ഉപയോഗിക്കണം. രോഗി ഉപയോഗിക്കുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ പങ്കിടാതിരിക്കുക.
സ്വന്തം ലേഖിക