ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തിനെയും പ്രതിചേർക്കും
1583633
Wednesday, August 13, 2025 8:20 AM IST
കോതമംഗലം: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിന്റെ (24) കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കേസിൽ പ്രതിചേർക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം. റമീസിന്റെ ബന്ധുക്കളെയും സുഹൃത്തിനെയും ഇന്നുതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.റിമാൻഡിലായ റമീസിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലിസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
വിദ്യാർഥിനിയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കാൻ നടത്തിയ ക്രൂരമർദനവും യുവതി അനുഭവിച്ച ദുരിതങ്ങൾ വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പും, റമീസിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിലെ ചില ദൃശ്യങ്ങളും വാട്സ്ആപ് ചാറ്റുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചു. വിദ്യാർഥിനിയുടെ മാതാവും സഹോദരനും നൽകിയ സുപ്രധാന വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ബന്ധുക്കളെ പ്രതി ചേർക്കാൻ പോലീസ് ഒരുങ്ങുന്നത്.
റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിന് നിർബന്ധിച്ചതിനാലും അപമാനിക്കപ്പെട്ടതിനാലുമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇത് മുഖവിലയ്ക്കെടുത്ത് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് അമ്മയുൾപ്പെടെ കുടുംബാംഗങ്ങളും ആത്മത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തും പ്രതിപ്പട്ടികയിലേക്ക് എത്തുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു കോതമംഗലം ഇൻസ്പെക്ടർ പി.ടി. എന്നിവർ ബിജോയ് ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എൻഐഎ അന്വേഷിക്കണമെന്ന് വിദ്യാർഥിനിയുടെ മാതാവ്
കോതമംഗലം: ടിടിഐ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് അയച്ചു.തന്റെ മകളുടേത് നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നുണ്ടായ ആത്മഹത്യയാണ്.
ദുർബല വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.വിവാഹം കഴിക്കണമെങ്കിൽ മതം മാറണം, മതം മാറിയശേഷം പ്രതിയുടെ കുടുംബവീട്ടിൽ താമസിക്കണം തുടങ്ങിയ വ്യവസ്ഥകൾ മകളുടെ മേൽ നിർബന്ധിതമായി അടിച്ചേൽപ്പിക്കുകയും മതംമാറ്റാനായി റമീസിന്റെ പാനായിക്കുളത്തെ വീട്ടിലെ മുറിയിൽ പൂട്ടിയിടുകയും മാസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തതായി ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് കത്തിൽ പറയുന്നു.