വൈദികനെ പൊതുജനമധ്യത്തില്‍ അവഹേളിച്ചതിൽ പ്രതിഷേധം ശക്തം
1595209
Sunday, September 28, 2025 2:58 AM IST
ചിങ്ങവനം: വൈദികവേഷത്തില്‍ ബൈക്കില്‍ പള്ളിയിലേക്കു പോയ വൈദികനെ പൊതുവഴിയില്‍ പോലീസ് അധിക്ഷേപിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ 22ന് ചിങ്ങവനം എസ്ഐയുടെ നേതൃത്വത്തില്‍ സായിപ്പുകവലയില്‍ ബ്രത്ത് അനലൈസര്‍ പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. കുറിച്ചി വലിയപള്ളി വികാരി ഫാ. ഫിലിപ്പോസ് ഫിലിപ്പോസ് (റിറ്റു അച്ചന്) പാച്ചിറയെയാണ് നടുറോഡില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പോലീസ് അപമാനിച്ചതായി പരാതി ഉയര്‍ന്നത്. വെെകുന്നേരം 6.30നു പള്ളിയിലേക്കു പോവുകയായിരുന്നു ഫാ. ഫിലിപ്പോസിനോടു റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ ഡ്രൈവര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം.
ബൈക്കിലെത്തിയ വൈദികനെ പോലീസ് തടഞ്ഞുനിര്‍ത്തി ബ്രത്ത് അനലൈസര്‍ കാട്ടി ഊതാന്‍ ആവശ്യപ്പെട്ടു. താന്‍ മദ്യപിക്കുന്നയാളല്ലെന്നും വൈദികവേഷത്തിൽ പള്ളിയിലേക്കു പോകുന്ന തന്നെ പൊതുജനമധ്യത്തില്‍ ഇത്തരത്തില്‍ ഊതിക്കുന്നതു ശരിയാണോയെന്നും വൈദികൻ ചോദിച്ചെങ്കിലും പരിശോധനയ്ക്കു തയാറായി. എന്നാൽ, പരിശോധന നടത്തിയ ശേഷം വൈദികനെ അപമാനിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ സംസാരിച്ചെന്നാണ് പരാതി. പൗരനെന്ന നിലയില്‍ നിയമപാലകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച ശേഷവും അപമാനിച്ചതിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
“കുപ്പായമിട്ടാല്‍ മര്യാദയ്ക്ക് ഇരിക്കണം, കൊണ്ടുപോയി കേസ് കൊടുക്ക്, എന്നെയൊന്നും ചെയ്യാനില്ല, എന്റെ പേര് എഴുതിയെടുത്തോളൂ’’ എന്നൊക്കെ പോലീസുകാരന് വൈദികനോടു കയർത്തു പറഞ്ഞതായി സഭ നല്കിയ പരാതിയില്‍ പറയുന്നു.
ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും പോലീസുകാരന് കൂട്ടാക്കിയില്ല. സംഭവത്തില്‍, വൈദികനെ അപമാനിച്ചെന്നു കാട്ടി മുഖ്യമന്ത്രിക്കും മന്ത്രി വി.എന്‍. വാസവനും ഓര്‍ത്തഡോക്സ് സഭ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭാ ഭദ്രാസന കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗവും മാർച്ചും
വൈദികനെ പോലീസ് വഴിയില്‍ അപമാനിച്ചതിനെതിരേ ഇന്നു കുറിച്ചി, സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികളുടെ നേതൃത്വത്തില്‍ പള്ളിയില്‍ പ്രതിഷേധ യോഗം ചേരും. തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാര്‍ച്ചും നടത്തും.