മയക്കുമരുന്ന് കേസ്: ബുള്ളറ്റ് ലേഡി കരുതല്‍ തടങ്കലില്‍
1590386
Wednesday, September 10, 2025 12:49 AM IST
പയ്യന്നൂര്‍: കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ കഴിയവേ എംഡിഎംഎയുമായി പിടിയിലായ പയ്യന്നൂരിലെ യുവതി അഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലില്‍. ബുള്ളറ്റ് ലേഡിയെന്ന പേരിലറിയപ്പെടുന്ന പയ്യന്നൂര്‍ മുല്ലക്കോട് അണക്കെട്ടിന് സമീപം താമസിക്കുന്ന മുല്ലക്കോട് ഹൗസില്‍ സി.നിഖില( 31)യാണ് കരുതല്‍ തടങ്കലിലായത്.
തുടര്‍ച്ചയായി മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് നിഖിലയെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിനുള്ള ഉത്തരവിട്ടത്. എക്സൈസിന്റെ ശിപാര്‍ശയില്‍ കണ്ണൂര്‍ ജില്ലയില്‍ അറസ്റ്റ് ചെയ്യുന്ന ആദ്യവ്യക്തിയാണ് നിഖില.
2023 ഡിസംബര്‍ ഒന്നിനാണ് വില്പനക്കായി കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീടിനകത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരവേ കഴിഞ്ഞ ഫെബ്രുവരി 22ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നിഖില 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി. പയ്യന്നൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ മയക്കുമരുന്നുമായി പിടികൂടിയത്. മുല്ലക്കൊടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിന്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി രണ്ട് കേസുകളില്‍ പ്രതിയായതിന്റെ അടിസ്ഥാനത്തിലാണ് നിഖിലയെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിന് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ശിപാര്‍ശ ചെയ്തത്.
ശിപാര്‍ശ പ്രകാരം കഴിഞ്ഞ മാസം 29 ന് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍ പയ്യന്നൂരിലെ വീട്ടില്‍ നിഖിലയെ കണ്ടെത്താനായില്ല. അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സൂപ്രണ്ട് , കണ്ണൂര്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, എക്സൈസ് സൈബര്‍ സെല്‍, സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നര്‍ക്കോട്ടിക് വിംഗ് ബംഗളൂരു, ബംഗളൂരു മടിവാള പോലീസ് എന്നിവരുടെ സഹായത്തോടെയാണ് ബംഗളൂരു വൃന്ദാവന്‍ നഗറില്‍ രഹസ്യമായി താമസിച്ചുവന്ന നിഖിലയെ കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സതീഷ്, പ്രിവന്റീവ് ഓഫീസര്‍ വി.കെ. വിനോദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജസ്മ പി. ക്ലമന്റ്, ശ്രേയ മുരളി എന്നിവർ ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്തതു. നിലവില്‍ കരുതല്‍ തടങ്കലിന്റെ കാലാവധി ആറുമാസമാണ്. സാഹചര്യങ്ങള്‍ പരിഗണിച്ച് കാലാവധി ദീര്‍ഘിപ്പിക്കാമെന്ന പ്രത്യേകതയുമുണ്ട്. ബുള്ളറ്റില്‍ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നതിനാലാണ് ബുള്ളറ്റ് ലേഡിയെന്ന പേരിലും നിഖില അറിയപ്പെട്ടിരുന്നത്.