കൊടുവള്ളി-മമ്പറം-കണ്ണൂർ വിമാനത്താവളം റോഡ്: സ്ഥലമേറ്റെടുക്കൽ സർവേ പുരോഗമിക്കുന്നു
1598119
Thursday, October 9, 2025 12:58 AM IST
മട്ടന്നൂർ: തലശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവേ പ്രവർത്തനം അന്തിമഘട്ടത്തിൽ. ഡിസംബർ മാസത്തിനുള്ളിൽ സർവേ പൂർത്തീകരിക്കാനാണ് ശ്രമം. കൊടുവള്ളി മുതൽ കണ്ണൂർ വിമാനത്താവളം വരെ 24.5 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയാണ് നിർമിക്കുന്നത്.
തലശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട 39.93 ഹെക്ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കേണ്ടത്. പഴശി, കീഴല്ലൂർ, പടുവിലായി, പാതിരിയാട്, പിണറായി, എരഞ്ഞോളി, തലശേരി വില്ലേജുകളിൽ നിന്നായാണ് സ്ഥലം ഏറ്റെടുക്കുക. കെആർഎഫ്ബിക്കാണ് റോഡ് നിർമാണത്തിന്റെ ചുമതല. സ്ഥലമേറ്റെടുപ്പിന് 423.72 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്.
റോഡ് നിർമിക്കാനായി 188ഓളം പേരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് തൃക്കാക്കര ഭാരതമാത സ്കൂൾ ഓഫ് സോഷ്യൽ വർക്ക് തയാറാക്കിയ സാമൂഹ്യാഘാത പഠനറിപ്പോർട്ടിൽ പറയുന്നത്. 749 വീടുകളും 140 കടകളും 15 പൊതുമേഖലാ സ്ഥാപനങ്ങളും റോഡിനായി പൂർണമായോ ഭാഗികമായോ പൊളിച്ചുനീക്കേണ്ടി വരും. 4441 മരങ്ങൾ മുറിച്ചുനീക്കണം.
റോഡിന്റെ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി രണ്ടു വർഷം മുമ്പ് പൂർത്തിയാക്കിയി രുന്നു. പ്രാഥമിക സർവേയും നടത്തി. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നു വരുന്നത്. ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ വി.പി. നസീമയുടെ നേതൃത്വ ത്തിലാണ് സർവേ നടക്കുന്നത്. ഡിസംബറോടെ സർവേ പൂർത്തീകരിച്ച് മൂല്യനിർണയത്തിലേക്ക് കടക്കും.
റവന്യൂ, കൃഷി, വനം വകുപ്പുകൾ ചേർന്നാണ് വസ്തുവകകളുടെ മൂല്യനിർണയം നടത്തുക. തുടർന്ന് നഷ്ടപരിഹാരം നിശ്ചയിച്ച് സ്ഥലമേറ്റെടുപ്പ് നടത്തും. വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതകളിൽ വേഗത്തിൽ നടപടികൾ മുന്നോട്ടുപോകുന്ന റോഡാണ് കൊടുവള്ളി-മമ്പറം-വിമാനത്താവളം റോഡ്.
സർവേ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് സ്ഥല ഉടമകൾക്ക് നോട്ടീസ് നല്കിയിരുന്നു. സ്ഥലങ്ങൾ കാടുകയറി മൂടിയതിനാൽ സർവേ ഏറെ പ്രയാസപ്പെട്ടാണ് നടത്തുന്നത്.